ഗാന്ധിനഗര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന നഗരസഭാ വാഹനം കാടുകയറിയ നിലയില്‍. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍-5 എ.ഇ 3073 എന്ന നമ്പരിലുള്ള ആപേ ട്രക്കാണ് വഴിവക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡില്‍ കൊച്ചാലിന് ചുവടിന് സമീപം ഈ വാഹനം മഴയും വെയിലുമേറ്റ് കിടക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 6 മാസങ്ങള്‍ പിന്നിട്ടു. മഴക്കാലമെത്തിയതോടെ ചെടികള്‍ വളര്‍ന്ന് കാട്ടുവള്ളികള്‍കൊണ്ട് വാഹനം പൂര്‍ണ്ണമായും മൂടിക്കിടക്കുകയാണ്. ഏതാണ്ട് 5വര്‍ഷം മാത്രം പഴക്കമുള്ള വാഹനം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. കൊച്ചാലിന് ചുവടിന് സമീപത്തുള്ള വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്നതാണ് വാഹനം. എന്നാല്‍ സാധനസാമഗ്രികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വര്‍ക്ക്ഷോപ്പ് ഉടമ നഗരസഭയില്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതാണ് വാഹനത്തിന്റെ പണികള്‍ നടത്താന്‍ കഴിയാത്തത്.
കേവലം അഞ്ചുവര്ഷങ്ങള്മാത്രം പഴക്കമുള്ള വാഹനത്തിന് ചെറിയ ചെറിയ കേടുപാടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കേടുപാടുകള്‍ തീര്‍ക്കാനാണ് വര്‍ക്ക്ഷോപ്പില്‍ എത്തിച്ചത്. വളരെ ചെറിയ തുകയുടെ എസ്റ്റിമേറ്റ് ആയിരുന്നു മാസങ്ങള്‍ക്ക്മുമ്പ് എടുത്തത്.
എന്നാല്‍ മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത ഈ വാഹനത്തിന്റെ പണികള്‍ ഇന്ന് തീര്‍ക്കണമെങ്കില്‍ ആയിരക്കണക്കിന് രൂപ മുടക്കേണ്ടിവരും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം അധികൃതരുടെ അനാസ്ഥമൂലമാണ് നാശത്തിന്റെ വക്കിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: