കുറവിലങ്ങാട്: കോടികള്‍ ചെലവഴിച്ച് വികസനം നടത്തിയ റോഡുകളുടെ വശങ്ങളില് വ്യാപകമായ കൃഷിയിറക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി വളവുനിവര്‍ത്താന്‍ ഏറ്റെടുത്ത സ്ഥലങ്ങളിലാണ് കപ്പയുംവാഴയും ചേനയും നട്ടുവളര്‍ത്തുന്നത്. കൊടുവളവുകളിലെ കൃഷിയിടം കയര്‍കെട്ടി തിരിച്ചിരിക്കുന്നതിനാല്‍ ഈ ഭാഗത്ത് അപകടഭീഷണിയും ശക്തമാണ്. വികസനത്തിനായി ഏറ്റെടുക്കുകയും വിട്ടുനല്‍കുകയും ചെയ്ത സ്ഥലങ്ങളില്‍ കൃഷിയിറക്കുന്നതുമൂലം ഈ പ്രദേശങ്ങള്‍ യാത്രക്കാര്‍ക്ക് അന്യമാണ്.
കോഴാ-പാലാ റോഡിലാണ് ഇത്തരത്തിലുള്ള കൃഷി കൂടുതല്‍. റോഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതുവഴി നിത്യ യാത്രക്കാരാണെങ്കിലും കയ്യേറ്റത്തിനെതിരെ നടപടിയില്ലെന്നത് വിചിത്രമാണ്. കുര്യനാട്-ഉഴവൂര്‍ റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചിലയിടങ്ങളില്‍ കുലവാഴകള്വരെ കാണാനാകുന്നുവെന്നത് ഉദ്യോഗസ്ഥരും അലംഭാവം എത്രനാളുകളായി തുടരുന്നുവെന്നതിന്റെ തെളിവാണ്. ഈ റോഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ നടത്തിയ കൃഷി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. റോഡരുകില്‍ സാധാരണയായി അയല്‍ വീടുകളിലുള്ളവര്‍ പൂച്ചെടികള്‍ നട്ട് മനോഹരമാക്കുന്ന രീതി ചിലയിടങ്ങളില്‍ നടത്തുന്നുണ്ട്. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും കപ്പയും വാഴയുമടക്കം കൃഷിചെയ്യുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ജനകീയ ആവശ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: