കൊല്ലം: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ടുമായ ആര്.ചന്ദ്രശേഖരനെ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്ഐആര്‍. കശുവണ്ടി കോര്പ്പറേഷന് എംഡിയായിരുന്ന കെ.എ.രതീഷിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2015 ആഗസ്തില്‍ 30 കോടിയുടെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
വിജിലന്‍സ് പരാതി എടുക്കുകയും കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന ബി.രാധാകൃഷ്ണപിള്ള വിഷയം അന്വേഷിച്ച് 2015 ഡിസംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സ്വകാര്യ കമ്പനികള്‍ പരമാവധി 107 രൂപയ്ക്ക് തോട്ടണ്ടി വാങ്ങിയിരുന്ന സമയത്ത് 117 രൂപയ്ക്കായിരുന്നു കോര്പ്പറേഷന് തോട്ടണ്ടി വാങ്ങിയത്. നേരത്തെ കശുവണ്ടി കോര്പ്പറേഷന് എം.ഡിസ്ഥാനത്തുനിന്നും കെ.എ രതീഷിനെ മാറ്റിയിരുന്നു.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് എന്ന വ്യവസായ വകുപ്പിനു കീഴിലുള്ള പരിശീലന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിട്ടാണ് മാറ്റിയത്.
അഴിമതികള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മൂന്നും നാലും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഇറക്കിയതുമായ ബന്ധപ്പെട്ട അഴിമതി കേസിലാണ് ഇപ്പോള്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഓണക്കാലത്ത് ആഫ്രിക്കയില്‍ നിന്നുള്ള തോട്ടണ്ടി ഇറക്കുമതിയില്‍ വന്‍ക്രമക്കേട് നടന്നതായ പരാതിയിലായിരുന്നു ഏറ്റവുമൊടുവില്‍ വിജിലന്‍സ് സംഘം കശുവണ്ടി കോര്പ്പറേഷന് ആസ്ഥാനത്ത് പരിശോധന നടത്തിയത്. ആഫ്രിക്കയിലെ ഗിനിബസാവോയില്‍ നിന്നും 21.40 കോടി രൂപയ്ക്കാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. ഇതില്‍ അഞ്ചുകോടി രൂപയുടെ സാമ്പത്തികക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
കേരളത്തില്‍ മൂന്നുലക്ഷം തൊഴിലാളികളാണ് കശുവണ്ടിവ്യവസായത്തില്‍ പണിയെടുക്കുന്നത്. കൊല്ലം ജില്ലയില്‍ രണ്ടുലക്ഷത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 90 ശതമാനവും സ്ത്രീകള്‍ പണി ചെയ്യുന്ന ഒരു തൊഴില്‍മേഖലയെ തകര്‍ത്തതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇടതുയൂണിയനുകള്‍ അതിന്റെ പഴിയും പ്രതിഷേധവും കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ വഴിതിരിച്ചുവിട്ട് തെരഞ്ഞെടുപ്പില്‍ വന്‍നേട്ടമാണ് ജില്ലയില്‍ കൊയ്തത്. കശുവണ്ടി മേഖലയെ തക്ത്തതില് ഇരുമുന്നണികള്‍ക്കും തുല്യ പങ്കാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: