കൊച്ചി: ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ഹാജര്‍ കുറഞ്ഞ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ എഴുതാന്‍ സര്‍വകലാശാല വ്യവസ്ഥകളില്‍ ഇളവു നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗര്‍ഭധാരണം അപ്രതീക്ഷിതമോ യാദൃച്ഛികമോ ആയ മെഡിക്കല്‍ അവസ്ഥയല്ല. ഹര്‍ജിക്കാരിക്ക് പഠനകാലത്ത് ഗര്‍ഭധാരണം മാറ്റിവെക്കാമായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരിക്കെ അതു ചെയ്യാതെ പരീക്ഷാ മാനദണ്ഡങ്ങളില്‍ ഇളവു തേടുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.
മതിയായ ഹാജര്‍ നിലയില്ലെന്ന് ചൂണ്ടിക്കാട്ടി ബി.എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ച കണ്ണൂര്‍ വാഴ്സിറ്റിയുടെ നടപടിക്കെതിരെ വയനാട് മാനന്തവാടി സ്വദേശിനി വി.ജി. ജാസ്മിന് നല്കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്നിരിക്കെ ഹര്‍ജിക്കാരിയുടെ ഹാജര്‍നില 45 ശതമാനത്തില്‍ കുറവായിരുന്നു.
സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റു നല്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജാസ്മിന് ഹാജരാക്കി. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ചികിത്സകളെത്തുടര്ന്നാണ് ഹാജര്‍ കുറഞ്ഞതെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകാലശാല തള്ളി. തുടര്‍ന്നാണ് ജാസ്മിന് ഹൈക്കോടതിയിലെത്തിയത്.
ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷയെഴുതാന്‍ ഹാജര്‍ നിലയില്‍ ഇളവ് നല്‍കാത്തത് മാതൃത്വം കുറ്റമാണെന്ന് പറയുന്നതിന് തുല്യമാണെന്ന് 2010 ഏപ്രില്‍ 30 ന് ഡല്‍ഹി ഹൈക്കോടതി ഒരു കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇളവു നിഷേധിക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ തള്ളിപ്പറയുന്നതിനു തുല്യമാണ്. മാത്രമല്ല, സ്ത്രീകളുടെ അവകാശത്തെയും സമത്വത്തെയും നിഷേധിക്കുന്ന നടപടി പാടില്ലെന്നും ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരി വാദിച്ചെങ്കിലും സിംഗിള്‍ബെഞ്ച് അംഗീകരിച്ചില്ല. മതിയായ ഹാജര്‍ നിലയില്ലെങ്കില്‍ മറ്റു വിദ്യാര്‍ത്ഥികളെപ്പോലെ ഗര്‍ഭിണികള്‍ക്കും പരീക്ഷ എഴുതാനാവില്ല. പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പറയുന്നത് മാതൃത്വത്തിന്റെ മൂല്യങ്ങളെ തള്ളിപ്പറയലാണെന്ന് വ്യാഖ്യാനിക്കേണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: