ദല്‍ഹിയിലേത് ഭീകരാക്രമണം തന്നെ
ന്യൂദല്‍ഹി: തലസ്ഥാന നഗരിയില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ എംബസിയുടെ കാറിനുനേരെയുണ്ടായത് ഭീകരാക്രമണമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. ഇസ്രയേല്‍ നയതന്ത്രജ്ഞന്റെ ഭാര്യയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ നയതന്ത്രജ്ഞന്റെ ഭാര്യ താല് യെഹോഷു കോറേന് ഗുരുതര പരിക്കേറ്റിരുന്നു. ഇവര്‍ അപകടനില തരണംചെയ്തതായും ചിദംബംരം അറിയിച്ചു.
എന്നാല്‍ ഈ ആക്രമണത്തിന് പിന്നില്‍ ഇറാന് ആണെന്നാണ് ഇസ്രയേലിന്റെ ആരോപണം. കോറേന് സഞ്ചരിച്ചിരുന്ന കാറിന്റെ വലത് വശത്ത് മോട്ടോര്‍സൈക്കിളില്‍ എത്തിയയാള്‍ ട്രാഫിക് സിഗ്നലില്‍ വച്ച് ബോംബ് ഘടിപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ഒരു കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്വരെ ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
ബോംബ് വാഹനത്തിന് പിന്നില്‍ ഘടിപ്പിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമകാരിയുടേയോ മൊട്ടോര്‍ സൈക്കിള്‍ നമ്പര്‍ പ്ലേറ്റോ ഇതില്‍ വ്യക്തമായിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണ് എന്ന കാര്യവും വ്യക്തമായിട്ടില്ലെന്ന് ചിദംബരം അറിയിച്ചു. ദൃക്സാക്ഷികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബോംബ് വച്ചയാളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഇസ്രയേലുള്പ്പടെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്ക് സൗഹൃദ ബന്ധമാണുള്ളത്. ഇന്ത്യന്‍ മണ്ണില്‍ വച്ച് ഏത് നയതന്ത്ര സമൂഹത്തിനുനേരെയുള്ള ആക്രമണവും അംഗീകരിക്കാനാവില്ലെന്നും ചിദംബരം വ്യക്തമാക്കി. ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് ഇസ്രയേലിന് ഇന്ത്യ ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ ഇസ്രയേല്‍ അംബാസഡര്‍ അലോണ്‍ ഉഷ്പിസുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും സംഭാഷണം നടത്തി.
പ്രധാനമന്ത്രിയുടെ വസതിക്ക് 500 മീറ്റര്‍ അടുത്തായിട്ടാണ് സ്ഫോടനം നടന്നത്. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, മുകുള്‍ വാസ്നിക് എന്നിവരുടെ വസതിയും ഇതിനടുത്താണ്. സ്ഫോടനത്തില്‍ കാര്‍ ഡ്രൈവര്‍ക്കും രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: