തിരുവനന്തപുരം: ആഴവും പരപ്പും യുക്തിഭദ്രതയുമേറിയ വേദഹൃദയത്തെ അതേരീതിയില്‍ ബോധിപ്പിക്കുന്നവയാണ് ശ്രീശങ്കരകൃതികളെന്ന് കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശ്രീശങ്കര സാരസ്വത സര്വസ്വമെന്ന സമാഹാരത്തിന്റെ ആദ്യ
അഞ്ചുവാല്യങ്ങളായ ദശോപനിഷദ് ശാങ്കരഭാഷ്യത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീശങ്കരകൃതികളില് പ്രധാനം പ്രസ്ഥാനത്രയ ഭാഷ്യങ്ങളാണ്. അദൈ്വതവേദാന്തത്തെ സരളമായി ബോധിപ്പിക്കുന്ന വിവേകചൂഡാമണി തുടങ്ങിയ പ്രകരണകൃതികളും അനേകം സ്തോത്രകൃതികളും ശ്രീശങ്കരന്റേതായുണ്ട്. ഇവയൊന്നും നാം വേണ്ടമണ്ണം മനസ്സിലാക്കിയിട്ടില്ല. ശ്രുതിയുക്ത്യനുഭവങ്ങളിലൂടെ വേദഹൃദയത്തെ ബോധിപ്പിക്കുന്ന ഭാഷ്യങ്ങളെ മനസ്സിലാക്കാന്‍ ചര്‍ച്ചകളും മലയാളത്തില്‍ വ്യാഖ്യാനങ്ങളും ഉണ്ടാകണം.
ഇങ്ങനെ ശങ്കരകൃതികളിലേക്കിറങ്ങിച്ചെല്ലുമ്പോഴാണ് ഈശ്വരനില്‍നിന്നും അയത്നപൂര്വ്വമായുണ്ടായ വേദങ്ങളെപ്പോലെ അയത്നപൂര്വ്വംതന്നെയാണ് ഭാഷ്യങ്ങളും ശ്രീശങ്കരനില്നിന്നും വന്നതെന്നുമനസ്സിലാകും. ഒരു പ്രത്യുപകാരപ്രതീക്ഷയുമില്ലാതെ ഒരായിരം മാതാപിതാക്കളെക്കാള്‍ നമ്മുടെ ഹിതം ചിന്തിക്കുന്നവളാണ് വേദമാതാവെന്ന് കഠോപനിഷദ്ഭാഷ്യം ഉദ്ഘാഷിക്കുന്നുവെന്നും സ്വാമി പറഞ്ഞു.
കേരളപാണിനിയുടെ പൗത്രി പ്രൊഫ.ജെ.ലളിത ആദ്യപ്രതി ഏറ്റ് വാങ്ങി. തിരുവനന്തപുരം കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷ വ്രതാനന്ദ അധ്യക്ഷതവഹിച്ചു. വിശ്വേശ്വരാനന്ദ വേദിക്റിസര്ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ഡയറക്ടര്‍ പ്രൊഫ.എസ്.ഭാസ്കരന്‍നായര്‍, സായിവേദവാഹിനിപരിഷത്തിന്റെ ആചാര്യന് പ്രൊഫ.പിവി. വൈദ്യനാഥന് എന്നിവര്‍ സംസാരിച്ചു.
സംയോജകന്‍ വി.എം. അജയകുമാര്‍ പുസ്തക പരിചയം നടത്തി. ആര്.വിഷ്ണു സ്വാഗതവും വി.ആര്.വേണു കൃതഞ്ജതയും പറഞ്ഞു. ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കരബ്രഹ്മവിദ്യാപീഠം ആചാര്യന് സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദയുടെ മുഖ്യമാര്ഗനിര്ദേശത്തില് അറുപതില്പരം ആചാര്യ ശ്രേഷ്ഠരുടെ കൂട്ടായപ്രയത്നത്തില് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന ആര്ഷവിദ്യാപ്രതിഷ്ഠാനമാണ് ശ്രീശങ്കരാചാര്യകൃതികള്‍ സമ്പൂര്‍ണ്ണമായും മലയാള വ്യാഖ്യാനത്തോടെ പതിനെട്ടുവാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: