കണ്ണൂര്‍: ജില്ലയിലെ ദേശീയപാത പൊതുമരാമത്ത് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പുളള പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലക്ക് 1.75 കോടി രൂപ മഴക്കാല പൂര്‍വ്വ – മഴക്കാല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പയറിങ്ങ്, ഓവുചാല്‍ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ നടത്താനാണിത്. കാലതാമസമില്ലാതെ നിശ്ചയിച്ച വേഗത്തില്‍ കാര്യങ്ങള്‍ നടപ്പാക്കണം. ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ജനസേവനപരമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ എല്ലാവിധ സംരക്ഷണവും നല്‍കും. ഓവുചാലുകള്‍ പലസ്ഥലത്തും ഫലപ്രദമല്ല. ഇവ മാലിന്യനിക്ഷേപ കേന്ദ്രമാവുകയാണ്. അനധികൃതമായി പി ഡബ്ല്യു ഡി റോഡുകള്‍ കൈയ്യേറുന്നത് അനുവദിക്കരുത്. പദ്ധതികള്‍ക്ക് നിശ്ചയിക്കുന്ന സംഖ്യ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണം. എല്ലാ റിപ്പയര്‍ ജോലികളും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യണം. റോഡ് സുരക്ഷിതത്വം ഉറപ്പാക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന കരാറുകാരെ ശ്രദ്ധിക്കണം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ ബന്ധപ്പെട്ട അസി.എഞ്ചിനീയര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. പ്രധാന റോഡുകളുടെ നവീകരണം മഴക്കാലത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ ചൂണ്ടിക്കാട്ടി.
ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട വര്‍ക്കുകള്‍, പുതിയ നിര്‍ദ്ദേശങ്ങള്‍ എന്നിവ പെട്ടെന്ന് തയ്യാറാക്കി നല്കാന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി റോഡ്സ് എക്സി.എഞ്ചിനീയര്‍ ഇ.ജി.വിശ്വപ്രകാശ്, എന്‍എച്ച് എക്സി.എഞ്ചിനീയര്‍ പി.കെ.മിനി, ബില്‍ഡിങ്ങ്സ് എക്സി.എഞ്ചിനീയര്‍ ടി.എസ്.മിനി, കെഎസ്ടിപി അസി.എക്സി.എഞ്ചിനീയര്‍ ദേവേശന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: