അലഹബാദ്: കേരളത്തില്‍ സിപിഎം ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ തടയുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാജയപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം വിലയിരുത്തി. സംസ്ഥാനത്ത് നീതി നടപ്പാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ദേശീയ നിര്‍വാഹകസമിതി ആവശ്യപ്പെട്ടു.
അക്രമത്തിനിരകളായവര്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും അക്രമികളെ ജയിലിലടയ്ക്കുകയും ചെയ്യണമെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം അക്രമത്തിനിരയായ പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ദേശീയ നിര്‍വാഹകസമിതി ഭാഗഭാക്കാകുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് മുന്നില്‍ ബിജെപി ഒരിക്കലും മുട്ടുമടക്കില്ലെന്നും പാര്‍ട്ടി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
കേരള നിയമസഭയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി എംഎല്‍എ ഒ. രാജഗോപാലിന് ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ ആദരം. ദേശീയ അധ്യക്ഷന്‍ വേദിയിലേക്ക് വിളിച്ച് ഒ. രാജഗോപാലിനെ അഭിനന്ദിക്കുകയും പൂച്ചെണ്ട് നല്‍കുകയും ചെയ്തു. രണ്ടു ദിവസത്തെ നിര്‍വാഹകസമിതിയുടെ ഉദ്ഘാടന പ്രസംഗത്തിലും സമാപന പ്രസംഗത്തിലും നിറഞ്ഞു നിന്നതും കേരളത്തിലെ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം ജെ.പി. നദ്ദ നിര്‍വാഹകസമിതിയില്‍ പ്രമേയമായി അവതരിപ്പിച്ചപ്പോഴും കേരളത്തിലെ വിജയവും വോട്ട് ശതമാനത്തിലെ വര്‍ദ്ധനവും എടുത്തുപറഞ്ഞു. കേരളത്തിലെ നേട്ടങ്ങള്‍ വിവരിക്കുമ്പോള്‍ നിറഞ്ഞ കൈയടിയാണ് സദസ്സില്‍ നിന്നുയര്‍ന്നത്. ബിജെപി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വളര്‍ന്നുകഴിഞ്ഞെന്നും സംസ്ഥാനത്തെ സജീവമായ പാര്‍ട്ടിയായി ബിജെപി മാറിയെന്നും ദേശീയ നിര്‍വാഹകസമിതി വിലയിരുത്തി. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി വളര്‍ന്നതായും നിര്‍വാഹകസമിതി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
കേരളത്തില്‍ ലഭിച്ച 15 ശതമാനം വോട്ട് പാര്‍ട്ടിയുടെ ഭാവിയിലെ വളര്‍ച്ചയുടെ സൂചനയാണ്. ആസാമിലേതിന് സമാനമായ വിജയമാണ് കേരളത്തിലും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിരന്തര അക്രമങ്ങളെ അതിജീവിച്ചാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിവിജയം ഉറപ്പാക്കിയത്. മാര്‍ക്സിസ്റ്റ് ആക്രമണങ്ങളില്‍ നിരവധി സമര്‍പ്പിത പ്രവര്‍ത്തകരെയാണ് പാര്‍ട്ടിക്ക് കേരളത്തില്‍ നഷ്ടപ്പെട്ടത്. എന്നിട്ടും അതിലൊന്നും തളരാതെ പ്രവര്‍ത്തകര്‍ ഉയര്ന്നുനില്ക്കുന്നു. ഇതാണ് സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയം കവരാന്‍ പാര്‍ട്ടിയെ സഹായിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തിലെത്തിയതിനെതുടര്ന്ന് സംസ്ഥാന വ്യാപകമായ അക്രമവും കൊലപാതകവുമാണ് നടമാടുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഒരു യുവാവ് കൊലചെയ്യപ്പെട്ടു. നിരവധി വീടുകളും നൂറുകണക്കിന് പ്രവര്‍ത്തകരും അക്രമത്തിനിരയായി. കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെ ബിജെപി ദേശീയ നിര്‍വാഹക സമിതി ശക്തമായി അപലപിച്ചു.
ആസാം, ബംഗാള്‍, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ശക്തമായ പ്രകടനത്തിനും നിര്‍വാഹകസമിതിയോഗം പ്രവര്‍ത്തകരെ അഭിനന്ദിച്ചു. രണ്ടു ദിവസത്തെ ദേശീയ നിര്‍വാഹകസമിതി യോഗം ഇന്നലെ സമാപിച്ചു. ദേശീയ കൗണ്‍സില്‍ സെപ്തംബറില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: