തൃശൂര്‍: പ്രമുഖര്‍ പലരും വിസമ്മതം അറിയിച്ചതോടെ കേരള സാഹിത്യ അക്കാദമി പുനഃസംഘടന സിപിഎമ്മിന് തലവേദനയാകുന്നു. അക്കാദമി പ്രസിഡണ്ട് സ്ഥാനത്തേക്ക് പാര്‍ട്ടി ആദ്യം സമീപിച്ച ടി. പത്മനാഭന്, എന്‍.എസ്.മാധവന് തുടങ്ങിയവര്‍ വിസമ്മതം അറിയിക്കുകയായിരുന്നു. കെ.സച്ചിദാനന്ദന്, വൈശാഖന് എന്നിവരില്‍ ആരെയെങ്കിലും പ്രസിഡന്റാക്കാനാണ് ഇപ്പോഴത്തെ ആലോചന. അതേസമയം അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള സച്ചിദാനന്ദനെ പ്രസിഡന്റാക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഇതുവരെ ഫെല്ലോഷിപ്പ് നല്കി ആദരിച്ചവരെ പിന്നീട് അക്കാദമി ഭാരവാഹിത്വത്തിലേക്ക് നിയോഗിച്ചിട്ടില്ല. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് അക്കാദമി പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ കെ. സച്ചിദാനന്ദന് താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. അടുത്ത കാലത്തായി സിപിഎം നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സച്ചിദാനന്ദന്. ഇതിന് പ്രത്യുപകാരമെന്നോണം അക്കാദമി പ്രസിഡണ്ട് സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സച്ചിദാനന്ദന്.
നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിഡണ്ട് സ്ഥാനമൊഴിഞ്ഞ സേതുവിന്റെ പേരും പരിഗണനയിലുണ്ട്. കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞാണ് എന്‍ബിടിയില്‍ നിന്ന് സേതു രാജിവെച്ചതെന്ന് ഇടതുപക്ഷം നേരത്തെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സേതു ഇത് നിഷേധിക്കുകയും ചെയ്തു. സേതുവിനെ പ്രസിഡണ്ടാക്കുക വഴി ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.
പുകസയുടെ പ്രസിഡന്റും പ്രമുഖ കഥാകൃത്തുമായ വൈശാഖനും അക്കാദമി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്. ചട്ടങ്ങള്‍ മറികടന്ന് സച്ചിദാനന്ദനെ പ്രസിഡന്റാക്കരുതെന്നും എന്നും പാര്‍ട്ടിക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള വൈശാഖനെ പരിഗണിക്കണമെന്നും അദ്ദേഹത്തോടടുപ്പമുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സച്ചിദാന്ദനെതിരെ മുമ്പ് ഉയര്‍ന്നിട്ടുള്ള ഒട്ടേറെ ആരോപണങ്ങള്‍ അദ്ദേഹം പ്രസിഡന്റായാല്‍ വീണ്ടും സജീവമാകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയുടെ വരുതിക്കുള്ളില്‍ നില്‍ക്കുന്നയാളാകണം പ്രസിഡന്റാകേണ്ടത് എന്നാണ് ഇവരുടെ പക്ഷം.
സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റിയും വൈശാഖന് അനുകൂലമായ നിലപാടിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എം.മുകുന്ദനെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയുടെ വരുതിക്ക് നില്‍ക്കാഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി നോമിനിയായ സെക്രട്ടറി ഐ.വി.ദാസുമായി മുകുന്ദന് നിരന്തരം ഏറ്റമുട്ടിയതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിക്ക് പൂര്‍ണമായും കീഴടങ്ങാത്ത സച്ചിദാനന്ദനെ പ്രസിഡന്റാക്കിയാല്‍ സമാനമായ അനുഭവം ഉണ്ടാകുമെന്നാണ് ജില്ലാ ഘടകത്തിന്റെ നിലപാട്. ടി.പി.വധക്കേസുള്‍പ്പെടെ സിപിഎം പ്രതിക്കൂട്ടിലായ പല സന്ദര്‍ഭങ്ങളിലും എഴുത്തുകാര്‍ ഒന്നടങ്കം പാര്‍ട്ടിയെ കൈവിട്ടപ്പോഴും പാര്‍ട്ടിക്കൊപ്പം നിന്നയാളാണ് വൈശാഖന് എന്നും പ്രതിസന്ധി ഘട്ടത്തില്‍ പുകസയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായെന്നും വൈശാഖനുവേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം അക്കാദമി അദ്ധ്യക്ഷ പദത്തേക്കാള്‍ ഏറെ മുകളിലാണ് ഫെല്ലോഷിപ്പ് എന്നും ഫെല്ലോഷിപ്പ് ലഭിച്ച സച്ചിദാനന്ദന് അക്കാദമി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിലവാരം കുറഞ്ഞ നടപടിയാണെന്നും സാഹിത്യ രംഗത്ത് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടി.പത്മനാഭനെ അക്കാദമി അദ്ധ്യക്ഷസ്ഥാനത്തെത്തിക്കാനായിരുന്നു പിണറായി വിജയന് താല്പര്യം. ഇക്കാര്യം പാര്‍ട്ടി നേതൃത്വം നേരിട്ട് പത്മനാഭനോട് സംസാരിച്ചെങ്കിലും അദ്ദേഹം താല്പര്യക്കുറവ് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: