തിരുവനന്തപുരം: ദളിത് സംഘടനകള്‍ സമരം നടത്തുന്നത് അതാത് സംഘടനയില്‍പ്പെട്ട നേതാക്കളുടെ പേരും പെരുമയും ഉയര്‍ത്തുന്നതിനു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഹിത് വെമുലയുടെ മരണം മുതല്‍ ജിഷയുടെ വധത്തില്‍ വരെ ദളിത് സംഘടനകള്‍ നടത്തിയ സമരങ്ങള്‍ ഇത്തരം വാദമുഖങ്ങള്‍ വ്യക്തമാക്കുന്നു.
നെടുമങ്ങാട് ഗവ. കോളേജും യുണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മതേതരത്വവും അത് നേരിടുന്ന വിമര്‍ശനങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പുരാണ കാഥാപാത്രങ്ങള്ക്കെതിരെയും മുഖ്യമന്ത്രി ആക്ഷേപമുന്നിയിച്ചു.
ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിനെ ഭ്രാന്തന് ജല്പനങ്ങളുടെ മറയാക്കി. ആനയുടെ മുഖമെടുത്ത് വച്ച് ഗണപതിയെ സൃഷ്ടിച്ചതിലൂടെ ആദ്യ പ്ലസ്റ്റിക് സര്‍ജറി കണ്ടുപിടിച്ചത് ഞങ്ങളുടെ മതമാണെന്ന് ചിലര്‍ വരുത്തിതീര്‍ക്കുന്നു. അതോടൊപ്പം കര്‍ണ്ണന്റെ ജനനം ആദ്യ ജനിതക കണ്ടുപിടുത്തമെന്നും ആദ്യ വിമാനം പറപ്പിച്ചത് ശ്രീരാമനാണെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു.
സര്‍വ്വകലാശാലകള്‍ എന്നാല്‍ എല്ലാകലകളും പഠിപ്പിക്കല്‍ എന്നാണ്. അതിന്റെ അര്‍ത്ഥത്തില്‍ നിന്നും വ്യതിചലിച്ചതിനാലാണ് പുതിയ വെവ്വേറെ സര്‍വ്വകലാശാലകള്‍ വന്നത്. അതൊക്കെ രൂപീകൃതമായിക്കഴിഞ്ഞു. ഇനി ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ഷേപരഹിതമായി പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. കെ.എന്‍. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. 2015 ലെ സോഷ്യല്‍ സയന്‍സ് അവാര്‍ഡ് പ്രൊഫ. അഖില്‍ ബില്ഗ്രാമിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കേരള യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എന്‍.വീരമണികണ്ഠന്, ഡോ.ലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: