പാലക്കാട്: പോലീസ് ഉദ്യോഗസ്ഥരെ കാക്കിയിട്ട തെമ്മാടികളെന്നു പരസ്യമായി ആവഹേളിച്ച സിപിഎം എംഎല്‍എ: പി. കെ. ശശി എതിരാളികളെ കാക്കിയിടാതെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പാര്‍ട്ടി സെക്രട്ടറിയുടെ പെരുമാറ്റച്ചട്ട പ്രഖ്യാപനത്തിനു പിന്നാലെയാണിത്. ചെര്‍പ്പുളശ്ശേരി നെല്ലായ മേഖലയില്‍ സംഘര്‍ഷമുണ്ടായ സ്ഥലം സന്ദര്‍ശിച്ച പി.കെ. ശശി ചെര്‍പ്പുളശ്ശേരി സിഐ: വര്‍ഗീസ് അലക്സാണ്ടര്‍, എസ്ഐ: പി.സി. ചാക്കോ എന്നിവരെയാണ് പരസ്യമായി പുലഭ്യം പറഞ്ഞത്.
ശുദ്ധ തെമ്മാടിത്തരം കാണിച്ച് കാക്കിയിട്ടു വന്നുനില്ക്കുകയാണോ എന്ന് ചെര്‍പ്പുളശ്ശേരി എസ്ഐയോടും സിഐയോടും പി.കെ. ശശി കൈ ചൂണ്ടി ആക്രോശിച്ചു. കാക്കിയിട്ടവര് ഇവിടെ വേണമെന്നില്ലെന്നും തങ്ങള്‍ തന്നെ കൈകാര്യം ചെയ്തോളാമെന്നും അതിനു കാക്കി വേണ്ടെന്നും ഒരു സിപിഎം ഗുണ്ടയുടെ ശരീര ഭാഷയോടെ ശശി ആക്രോശിയ്ക്കുന്നത് നാടെമ്പാടും പ്രചാരത്തിലായി. അക്രമ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പ്രദേശത്ത് തെമ്മാടികള്‍ക്ക് അഴിഞ്ഞാടാന്‍ പോലീസ് അവസരമൊരുക്കുകയാണെന്ന് പറഞ്ഞ എംഎല്‍എ, സംഭവ സമയത്ത് വേണ്ടത്ര ഫോഴ്സ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം എംഎല്‍എയുടെ പരസ്യ പ്രഖ്യാപനം.
ശനിയാഴ്ച രാത്രിയിലാണ് നെല്ലായ പഞ്ചായത്തിലെ പൊട്ടിച്ചിറ, എഴുവന്തല പ്രദേശത്ത് സിപിഎം അക്രമപരമ്പര നടന്നത്. സംഭവത്തില്‍ ഏഴോളം ബൈക്കുകള്‍ കത്തിക്കുകയും നിരവധി വീടുകള്‍ ആക്രമിക്കപ്പെടുകയും ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടിയെടുക്കുന്നത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഇരുപക്ഷവും കഴിഞ്ഞ ദിവസം തന്നെ ആരോപിച്ചിരുന്നു. ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ എസ്എഫ്ഐ-എബിവിപി തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: