കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. പള്ളിക്കര പഞ്ചായത്ത് ഓഫീസിന് സമീപം തീരദേശപാതയില്‍ കാര്‍ ആല്മരത്തിലിടിച്ചാണ് അപകടം. ചേറ്റുകുണ്ടിലെ ഹമീദിന്റെ മകന് സജീര്‍ (24), പ്ലസ് ടു വിദ്യാര്‍ത്ഥി അര്‍ഷാദ് (17), ഷാമിറ(13) സക്കീന (25), ബാദുഷ നഗറിലെ അസ്ഹറിന്റെ ഭാര്യ ഖൈറുന്നിസ (31), അജ്ജു (നാല്) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ എട്ട് മാസം പ്രായമുള്ള ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടം നടന്ന ഉടന്‍ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്നും ഖൈറുന്നീസയുടെ കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് നോമ്പുതുറക്കാനായി പുറപ്പെട്ടതായിരുന്നു ഇവര്‍.
കെഎസ്ടിപി റോഡ് നിര്‍മ്മാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് അടുത്തുള്ള ആല്മരത്തില് ഇടിക്കുകയായിരുന്നു. കാറിലകപ്പെട്ടവരെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്. രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: