കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം കേരളത്തിന് അപമാനകരമാണെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ലളിതാ കുമാരമംഗലം പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഎം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടുന്നത് കേരളം പോലെയുള്ള ഉയര്‍ന്ന സാക്ഷരതയും മഹത്തായ പാരമ്പര്യവുമുള്ള സംസ്ഥാനത്തിന് യോജിച്ചതല്ല. മുഖ്യമന്ത്രി ഏതെങ്കിലും ഒരുപാര്ട്ടിയുടെയോ പ്രദേശത്തിന്റെയോ വിഭാഗത്തിന്റെയോ ആളല്ല.
ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു എന്നുള്ളത് പരിഗണിക്കേണ്ടതില്ല. പകരം എല്ലാവര്ക്കും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. നിരവധി പരാതികളാണ് ഈ മേഖലയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ആഭ്യന്തര സെക്രട്ടറി, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര് എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് തേടും അവര്‍ പറഞ്ഞു.
മുസ്ലിം സ്ത്രീകളുടെ മുത്തലാക്ക് വിഷയത്തില്‍ കമ്മീഷന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കും. മുത്തലാക്ക് ഒഴിവാക്കണമെന്ന മുസ്ലിം സമൂഹത്തില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന ആവശ്യത്തെ ദേശീയ വനിതാ കമ്മീഷന് പിന്തുണയ്ക്കും. ജിഷ വധക്കേസില്‍ അന്വേഷണം ഇപ്പോഴും കുഴയുകയാണ്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ ദേശീയ വനിതാകമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ കൂടുതല്‍ ഇടപെടാന്‍ കഴിയില്ല – ലളിതാ കുമാരമംഗലം പറഞ്ഞു.
കമ്മീഷന് അംഗം സുഷമ സാഹു, അഡ്വ. ഒ.എം. ശാലീന എന്നിവരോടൊപ്പമാണ് ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജില്ലയില്‍ സിപിഎം അക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. നാദാപുരത്തെ ഇയ്യങ്കോട്, കുറ്റിയാടിയിലെ നിട്ടൂര്‍, എന്നിവിടങ്ങളില്‍ സിപിഎം അക്രമത്തിനിരയായ നിരവധി സ്ത്രീകളും കുട്ടികളും പരാതി നല്കി. പിണറായി സന്ദര്‍ശിച്ച ശേഷമാണ് സംഘം നിട്ടൂരിലെത്തിയത്.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബി. ഗോപാലകൃഷ്ണന്, വി.കെ.സജീവന്, ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍,അഡ്വ. സുധീര്‍, ടി.ബാലസോമന്‍, എം.പി.രാജന്, രാമദാസ് മണലേരി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: