തിരുവനന്തപുരം: 156.74 കോടിയുടെ വരവും 156.01 കോടിയുടെ ചെലവും 72.95 ലക്ഷത്തിന്റെ മിച്ചവും പ്രതീക്ഷിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ അഡ്വ. എ. ഷൈലജാ ബീഗം 2016 -17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം നടത്തി.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന ജൈവസമൃദ്ധി വഴി ജില്ലയില്‍ 20 സെന്റ് വീതമുള്ള 5000 പച്ചക്കറി കൃഷിയൂണിറ്റുകള് സ്ഥാപിക്കാനും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് തണല്‍, അക്ഷരമാല എന്നിവക്കും ബജറ്റില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്താന്‍ മഴത്താവളം, ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് ‘രക്ഷ’പദ്ധതി എന്നിവക്കും ബജറ്റ് പ്രത്യേകം ഊന്നല്‍ നല്കുന്നു.
ജലാശയങ്ങളുടെ സംരക്ഷണത്തിന് എന്റെ പുഴ എന്റെ ജലാശയം പദ്ധതി, രോഗികള്‍ക്ക് സാന്ത്വന ചികിത്സക്കും പരിചരണത്തിനുമായി സ്നേഹം, മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ എന്നിവ സംയോജിപ്പിച്ച് മെഡിക്കല്‍ പാലിയേറ്റീവ് സര്‍വീസ് സൊസൈറ്റി, പൊതുവഴിയോര വിശ്രമ സങ്കേതങ്ങളായ വഴിയമ്പല നിര്‍മാണം, സര്‍ക്കാര്‍ ഫണ്ടുകൂടി പ്രയോജനപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ ശ്മശാന നിര്‍മാണം എന്നിവക്ക് ബജറ്റ് പ്രധാന പരിഗണന നല്കുന്നു.
കേരളീയ സംസ്കാരവും തനിമയും നിലനിര്‍ത്താന്‍ കുത്തമ്പല നിര്‍മാണം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമായി പ്രാതല്‍ പാഥേയം പദ്ധതി, തനത് കലകളുടെയും നാടന്‍ കലാരൂപങ്ങളുടെയും ആചാര്യന്മാരെ ആരിക്കുന്ന ഗുരുകുലം പദ്ധതി, ഗ്രന്ഥശാലകളുടെ നവീകരണം ലക്ഷ്യമിടുന്ന വായനശാല പദ്ധതി, മാനസിക ശാരീരിക ആരോഗ്യ മുന്നറ്റത്തിന് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ സ്പോര്‍ട്സ് ഹബ്ബുകള്‍, തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാന്‍ എബിസി പ്രജനന നിയന്ത്രണം എന്നിവയ്ക്കും ബജറ്റ് ഉന്നല്‍ നല്കുന്നു.
കാര്‍ഷിക സേവന കേന്ദ്രം (അഗ്രോ സര്‍വീസ് സൊസൈറ്റി) ആരംഭിക്കാന്‍ 30 ലക്ഷം ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് കീഴിലെ 78 ഹൈസ്ക്കൂളുകളുടെ നവീകരണത്തിനു വിദ്യാഭ്യാസ മേഖലക്ക് 31.70 കോടിയും ജില്ലാ പഞ്ചായത്തിന് കീഴിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 16.09 കോടിയും ബജറ്റില്‍ വകയിരുത്തി. പട്ടിക ജാതി വര്‍ഗ മേഖലയുടെ വികസനത്തിന് 25.45 കോടിയും സാമൂഹ്യസുരക്ഷിതത്വത്തിനും ക്ഷേമത്തിനും 3.61 കോടിയും ജൈവപച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിതരണം അടക്കം കാര്‍ഷികമേഖലക്കായി 4.75 കോടിയും ബജറ്റില്‍ തുക നീക്കിവെച്ചു. മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 1.52 കോടിയും പൊതുമരാമത്തിന് 36.17 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്ക് 1.72 കോടിയും ബജറ്റില്‍ തുക മാറ്റിയിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദൈനംദിന കാര്യങ്ങള്‍ക്കായി 151.53 കോടി രൂപയുടെ വരവുചെലവ് കണക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് സമ്പൂര്‍ണ ബജറ്റ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയില്‍ ഇതാദ്യമായി സ്ഥാപിച്ച നിര്ദ്ദേശപ്പെട്ടികളില് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച 600 ഓളം നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന 100 നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുത്തതുകൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയാറാക്കിയതെന്ന് ആമുഖപ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: