തലശ്ശേരി: കണ്ണൂര്‍ ജില്ലയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുണ്ടായ വ്യാപക അക്രമ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടുമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ക്രൂരമായ അക്രമങ്ങളാണ് ഇവിടെ നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഇത്തരം അക്രമങ്ങള്‍ നടന്നത് നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് അവര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെട്ടതിന്റെ നിരവധി പരാതികളാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമം രാഷ്ട്രീയ പ്രശ്നമായി കാണുന്നതിന് പകരം മനുഷ്യാവകാശ പ്രശ്നമായും സ്ത്രീ അവകാശ പ്രശ്നവുമായിട്ടാണ് കാണേണ്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ലളിത കുമാരമംഗലം പറഞ്ഞു. ദല്‍ഹിയിലെത്തിയ ശേഷം ലഭിച്ച പരാതികള്‍ വിശദമായി പരിശോധിച്ച് തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കും.
സിപിഎം അക്രമത്തെക്കുറിച്ച് ഒരാഴ്ചമുമ്പ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിയതെന്നും അവര്‍ പറഞ്ഞു. വിദ്യാസമ്പന്നരുടെയും സംസ്കാരമുള്ളവരുടെയും നാടായ കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അക്രമം മനുഷ്യത്വരഹിതവും അങ്ങേയറ്റം ഹീനവുമാണ്. രാഷ്ട്രീയപരമായ എതിര്‍പ്പ് ആശയ പ്രചാരണത്തിലൂടെയും ബാലറ്റിലൂടെയുമാണ് വേണ്ടതെന്നും കായികമായി പാടില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരം അക്രമങ്ങള്‍ അടിക്കടിയുണ്ടാവുകയാണ്. എംഎല്‍എ ആയാലും എംപി ആയാലും തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ ജനങ്ങളുടെ പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ കാണാന്‍ തയ്യാറാകണമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു. കമ്മീഷന് അംഗം സുഷമ സാഹുവും അവരോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: