കൊച്ചി: സരിത നായരുമായി മുന്‍മന്ത്രി അടൂര്‍ പ്രകാശ് 26 തവണ ഫോണ്‍ സംഭാഷണം നടത്തിയതായുള്ള സിഡിആര്‍ സോളാര്‍ കമ്മീഷനില്‍. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷനില്‍ കമ്മീഷന് അഭിഭാഷകന് അഡ്വ. സി.ഹരികുമാര്‍ സിഡിആര്‍ രേഖകള്‍ അടൂര്‍ പ്രകാശിനെ കാണിച്ച് ബോധ്യപ്പെടുത്തി.
സിഡിആര്‍ രേഖകളില്‍ ഫോണ്‍വിളികളുടെ വിശദാംശങ്ങളുണ്ടെങ്കിലും തനിക്കിതേക്കുറിച്ചറിയില്ലെന്നും രണ്ടു തവണ മാത്രമേ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുള്ളൂവെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ മൊഴി.
ഇന്നലെ ജുഡീഷ്യല്‍ കമ്മീഷനിലാണ് അടൂര്‍ പ്രകാശ് സിഡിആര്‍ രേഖകള്‍ നിഷേധിച്ച് മൊഴി നല്‍കിയത്. അവസാനത്തെ ഒരു വിളി നടന്നത് 2016 ജനുവരി 16നാണ്. സ്റ്റാഫംഗമായ അജിത് എന്നയാളുടെ ഫോണില്‍നിന്ന് അടൂര്‍ പ്രകാശ് തന്നെ രാത്രിയും പകലും വിളിക്കുമായിരുന്നുവെന്ന് സരിത കമ്മീഷനില്‍ ഹാജരാക്കിയ രഹസ്യകത്തില്‍ പ്രതിപാദിച്ച ഭാഗവും അദ്ദേഹത്തെ കാണിച്ചു.
സരിതയുടെ രണ്ടു നമ്പറുകളിലേക്കായി 70 തവണ വിളിച്ചതിന്റെ രേഖകള്‍ കാണിച്ചുവെങ്കിലും തനിക്കിത്തരത്തില് ഒരു നമ്പറില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അടൂര്‍ പ്രകാശ്. അതേസമയം സ്മാര്‍ട്ഫോണിലെ ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ വഴി സര്‍ച്ച് ചെയ്താല്‍ ഈ നമ്പര്‍ അടൂര്‍ പ്രകാശിന്റേതാണെന്നാണ് കാണിക്കുന്നതെന്ന് കമ്മീഷനില്‍ കക്ഷി ചേര്‍ന്ന ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് അഭിഭാഷകന് അഡ്വ. ബി. രാജേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: