തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ സംഭവം നടന്ന പട്ടികജാതി കോളനിയില്‍ സമാനമായ സംഭവങ്ങള്‍ മുമ്പും ഉണ്ടായതായി വ്യക്തമാകുന്നു. ഈ സംഭവങ്ങളിലും ഗുരുതരമായ കൃത്യവിലോപമാണ് പോലീസിന്റെയും സിഡബ്ല്യുസിയുടേയും ഭാഗത്തുനിന്നും ഉണ്ടായത്.
ഒരു വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാവുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി പ്രതിനിധികള്‍ ഇതേത്തുടര്‍ന്ന് രണ്ടുവട്ടം കോളനിയില്‍ സന്ദര്‍ശനം നടത്തുകയും ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ പോലീസില്‍ റിപ്പോര്‍ട്ടും നല്‍കിയില്ല.
പീഡനവും ഭീഷണിയും തുടര്‍ക്കഥയായതോടെ ഗതികെട്ട പെണ്‍കുട്ടി പിന്നീട് ബലാത്സംഗം ചെയ്തയാളുടെ കൂടെ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. രേഖാമൂലം വിവാഹിതരായിട്ടില്ലെങ്കിലും ഇപ്പോള്‍ ഇയാളുടെ കൂടെയാണ് ഈ പെണ്‍കുട്ടി. പീഡനത്തിന് ഇരയായി ഇപ്പോള്‍ ഗര്‍ഭിണിയായിട്ടുള്ള പതിനേഴുകാരിക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. ഈ കുട്ടിയെ പീഡിപ്പിച്ചവരില്‍ പലരും ഉന്നതരാണെന്നും പറയുന്നു.
തൃശൂര്‍ നഗരത്തിനടുത്തുള്ള ഒരു മാംസവ്യാപാരിയുടെ പേര് കുട്ടി തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസിനെ അറിയിക്കാന്‍ തയ്യാറായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കേസുകളില്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്നാണ് നിയമം. പ്രതികളുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതും ധാരണയുണ്ടാക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.
മാത്രമല്ല ഇത്തരം പരാതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ചൈല്‍ഡ് വെല്‍ഫെയര്‍ അതോറിറ്റി ഭാരവാഹികള്‍ ഇത് രണ്ടും ലംഘിച്ചിരിക്കുകയാണ്. അതേസമയം കേസിന്റെ അന്വേഷണം പുരോഗതിയിലാണെന്നും പുതിയ റൂറല്‍ എസ്പി ചാര്ജ്ജെടുത്താലുടന് നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: