കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കും കടലിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും വറുതിയുടെ ദിനങ്ങള്‍ സമ്മാനിച്ച് ട്രോളിംഗ് നിരോധനത്തിന് 14ന് അര്‍ധരാത്രിയോടെ തുടക്കമാകും. രാത്രി നീണ്ടകര പാലത്തിന് അടിയില്‍ തീരസംരക്ഷണസേനയും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ചങ്ങലവലിച്ച് കഴിഞ്ഞാല്‍ നീണ്ടകരയും ശക്തികുളങ്ങരയും ആള്‍ക്കൂട്ടവും ആരവവുമൊഴിഞ്ഞ ഇടങ്ങളായി മാറും.
14ന് നിരോധനം ആരംഭിക്കുന്നതിനു മുന്‍പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായി പരവൂര്‍ മുതല്‍ അഴീക്കല്‍വരെ കടലിലും കരയിലും മൈക്ക് അനൗസ്മെന്റ് നടത്തും. ട്രോളിംഗ് ബോട്ടുകളെല്ലാം നീണ്ടകര പാലത്തിന്റെ കിഴക്കുവശത്തേക്ക് മാറ്റി, അന്ന് അര്‍ധരാത്രി മുതല്‍ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിക്കും. ട്രോളിംഗ് നിരോധന വേളയില്‍ വലിയ വള്ളങ്ങള്‍ക്ക് ഡീസല്‍ അടിക്കുന്നതിനായി ശക്തികുളങ്ങരയിലെ മത്സ്യഫെഡ് പമ്പും അഴീക്കല്‍ ഭാഗത്തെ ഒരു പമ്പും തുറന്നു പ്രവര്‍ത്തിക്കും. തീരദേശത്തെ മറ്റു പമ്പുകളെല്ലാം അടച്ചിടും. ഈ കാലയളവില്‍ തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ മേഖലകളില്‍ ക്രമസമാധാന പാലനത്തിനായി പോലീസിന്റെ സേവനമുണ്ടാകും.
വള്ളങ്ങളില്‍ കൊണ്ടുവരുന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലേതുപോലെ നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. മണ്സൂകാല കടല്‍രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി മെയ് 15 മുതല്‍ നീണ്ടകരയിലും അഴീക്കലിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അഴീക്കല്‍, നീണ്ടകര, തങ്കശ്ശേരി എന്നിവിടങ്ങളില്‍ പട്രോളിംഗിനായി ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത മൂന്നു ബോട്ടുകളില്‍ 14 മുതല്‍ 24 മണിക്കൂറും കടല്‍സുരക്ഷാ സ്ക്വാഡിന്റെയും മറൈന്‍ പോലീസിന്റെയും സേവനമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റല്‍ പോലീസിന്റെ സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്.
ജൂണ്‍-ജൂലൈമാസങ്ങള്‍ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. ഈ സമയം കടലില്‍ മീന്‍പിടിത്തം നടത്തിയാല്‍ മത്സ്യസമ്പത്തിന് നാശമുണ്ടാവുകയും ഭാവിയില്‍ മത്സ്യത്തൊഴിലാളികളെ തന്നെ ഇത് കാര്യമായി ബാധിക്കുകയും ചെയ്യും. സംസ്ഥാനത്ത് മൂവായിരം ബോട്ടുകളാണ് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ മേഖലയെ ആശ്രയിച്ച് പതിനായിരകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. ട്രോളിംഗ് കാലഘട്ടം ആരംഭിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ സഹായങ്ങള്‍ തീരദേശ മേഖലകളില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്വിഹിതമടക്കം നല്കുന്നതില് കേരളസര്‍ക്കാര്‍ വീഴ്ച വരുത്തുമോ എന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: