ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തിലെ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പണം കൈപ്പറ്റി യുഡിഎഫിന് ദോഷംവരുത്തുന്ന പ്രവൃത്തികള്‍ ചെയ്തതിനെക്കുറിച്ച് മുന്നണിയുടെ ജില്ലാനേതൃത്വം അന്വേഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മതന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
ഒപ്പമുണ്ടായിരുന്ന ഈഴവ വോട്ടുകള്‍ ബിഡിജെഎസ് സമാഹരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കാഴ്ചക്കാരായി മാറുകയായിരുന്നെന്നും ജില്ലാ കമ്മിറ്റിയോഗം വിലയിരുത്തി. കെ.എം മാണിക്കെതിരായ അഴിമതിയാരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തയാറാകാതെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെയും കെ.എം മാണിയെയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുകള്‍ ജനങ്ങളില്‍ അവജ്ഞയുണ്ടാക്കിയതായും യോഗം വിമര്‍ശിച്ചു. കുട്ടനാട്ടില്‍ പണവും മദ്യവുമൊഴുക്കി ജനാധിപത്യത്തെ പരാജയപ്പെടുത്തുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെയ്തതെന്നും തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗം കുറ്റപ്പെടുത്തി.
മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കുട്ടനാട്ടില്‍ കുപ്രചാരണം നടത്തി.എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ മുന്നണി പിടിച്ചുനിന്നത്രെ. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കുട്ടനാട് വിട്ടുകിട്ടാനായി കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസിന് പിന്മാറേണ്ടിവന്നു.
കുട്ടനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരെക്കുറിച്ച് സാമൂഹിക നവമാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇത്തവണകൂടി കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അടുത്തതവണ സീറ്റ് പിടിച്ചെടുക്കാമെന്ന് മോഹിച്ച ചിലര്‍ ഉണ്ടായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: