ആലപ്പുഴ: കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് മൈനസായി മാറിയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പണമല്ല പ്രശ്നം, പദ്ധതികളുടെ നടത്തിപ്പില്‍ വരുന്ന വീഴ്ചയാണ് കാര്‍ഷിക മേഖലയുടെ വികസനത്തെ പുറകോട്ടടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി കര്‍ഷക സംഗമവും ജില്ലാതല അവാര്‍ഡ് വിതരണവും ഭരണിക്കാവ് മൂന്നാം കുറ്റിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വരുന്ന ഓണത്തിന് കീടനാശിനിയില്ലാത്ത, നമ്മള് ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ കഴിക്കാന്‍ മലയാളിയെ പ്രാപ്തമാക്കാന്‍ കൃഷി വകുപ്പ് ശ്രമിച്ചുവരുകയാണ്.
ജില്ലാതലത്തില്‍ പച്ചക്കറികളിലെ വിഷാംശം പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരും. കൃഷിപഠനം സ്കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനായി മൂല്യവര്‍ധിത നയം കൃഷി വകുപ്പ് കൊണ്ടുവരും. ഹോര്‍ട്ടി കോര്‍പ്പിനെ വെള്ളാനയായി നിലനിര്‍ത്തില്ല. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് ചെയ്യുന്നത്.
നെല്‍പ്പാടങ്ങള്‍ ഭൂമി കച്ചവടക്കാര്‍ക്കും വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നല്‍കിയത് കാര്‍ഷിക മേഖലയുടെ തളര്‍ച്ചയ്ക്ക് കാരണമായി. കേരളത്തില്‍ കൃഷി ചെയ്യാവുന്ന നിലം മൂന്നു ലക്ഷം ഹെക്ടറാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കൃഷിക്ക് യോജിച്ച ഒരു ലക്ഷം ഹെക്ടര്‍ തരിശു നിലങ്ങളില്‍ കൃഷി ആരംഭിക്കും.
മെത്രാന് കായലില്‍ കൃഷി ചെയ്യാവുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യും. കൃഷി ഭവനുകള്‍ സബ്സിഡി നല്‍കാനുള്ള ഓഫീസുകള്‍ എന്ന അവസ്ഥ മാറ്റി കര്‍ഷക ക്ലിനിക്കുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു. പ്രതിഭാ ഹരി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: