വായില്‍ തോന്നുന്നത് മന്ത്രിമാര്‍ക്ക് പാട്ടാവരുത്
മന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം പല മന്ത്രിമാര്‍ക്കും നാക്കുപിഴക്കാന് തുടങ്ങി. പുറത്തേക്കുവരുന്ന വാക്കുകള്‍ ആരേയും വേദനിപ്പിക്കുന്നതരത്തിലാവരുത്; പ്രത്യേകിച്ച് മതനേതാക്കളെ അവഹേളിക്കുന്ന തരത്തിലാവരുത്. ആഹാരത്തിലും വസ്ത്രധാരണത്തിലും അവനവന് ഇഷ്ടമുള്ളതാകാമെന്ന് കൊട്ടിഘോഷിച്ചവര്‍ തന്നെയാണ് ഹിന്ദുസന്യാസിമാരെയും സ്പോര്‍ട്സ് കൗണ്‍സിലിലെ അംഗങ്ങളെയും അപമാനിക്കുന്നത്.
നേതാക്കള്‍ സംയമനം പാലിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങോട്ടും അങ്ങോട്ടും ചെളിവാരിയെറിഞ്ഞത് ആവര്‍ത്തിക്കരുത്.
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കോടതികള്‍വരെ അതൊരു മൗലികാവകാശമാണെന്ന് സമര്‍ത്ഥിച്ചിട്ടുണ്ട്.
മന്ത്രിമാര്‍ അതിനെതിരെ വാതോരാതെ പ്രസംഗിച്ച് കൈയടി വാങ്ങുന്നത് ഉചിതമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ നല്ലൊരു ഭരണമാണ് കാംക്ഷിക്കുന്നത്; മനഃസമാധാനവും സന്തോഷവുമാണ് താഴെതട്ടിലുള്ള പാവപ്പെട്ട ജനങ്ങള്‍ ഈ സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. അത് ഈ സര്‍ക്കാരിനെക്കൊണ്ടു സാധിക്കണം. കുറച്ചാളുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി വല്ലതുമൊക്കെ വിളിച്ചുകൂവുന്നത് മന്ത്രിമാര്‍ക്ക് ഭൂഷണമല്ല.
എന്‍.യു.പൈ,കൊച്ചി
മന്ത്രിക്ക് വകുപ്പില്‍ വിശ്വാസമില്ലെങ്കിലും
ദേവസ്വം ബോര്‍ഡ് അംഗമാകാനും ദേവസ്വം പ്രസിഡന്റാവാനും ഈശ്വരവിസ്വാസം ഏറ്റുപറയണം. പക്ഷേ, ദേവസ്വം മന്ത്രിയാവാന്‍ ദൈവവിശ്വാസം തല്ക്കാലം നിര്‍ബന്ധമില്ല. ഒരുവകുപ്പ് ഭരിക്കുന്ന മന്ത്രി ആ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ കയറില്ല. അഥവാ തന്റെ വിശ്വാസത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഒരു മന്ത്രി ഭരിക്കുന്നു.
ആ വകുപ്പുമായി ബന്ധപ്പെട്ട ഹിന്ദുമതവിശ്വാസികളുടെ ആചാരങ്ങളില്‍ മന്ത്രി തലയിടുന്നു. ഉദാഹരണത്തിന് ശബരിമലയിലെ സ്ത്രീപ്രവേശം. അതേ മന്ത്രി ആ വകുപ്പിലെ വരുമാനം സര്‍ക്കാരിലേക്ക് മുതല്ക്കൂട്ടുകയും ചെയ്യുന്നു. നല്ല തമാശ. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരേ ഒരു ഹിന്ദുമത വിശ്വാസിയായ കടന്നപ്പള്ളിയെയെങ്കിലും ദേവസ്വം ഏല്‍പ്പിക്കാമായിരുന്നു. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസം നഷ്ടമായാല്‍ മന്ത്രി രാജിവയ്ക്കണം. മന്ത്രിക്കും വകുപ്പിനും പരസ്പരം വിശ്വാസമില്ലെങ്കില്‍ എന്തു ചെയ്യണം?
പ്രമോദ്, പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: