കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കാന്‍ ഒരുങ്ങുന്ന, രാജ്യത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജിഎസ്ടി) മുഴുവന്‍ സംസ്ഥാനങ്ങളുേടയും പിന്തുണ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ലോക്സഭയില്‍ പാസായ, ദീര്‍ഘകാലമായി രാജ്യസഭയുടെ പരിഗണനയില്‍ ഇരിക്കുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജിഎസ്ടി) തമിഴ്നാട് ഒഴിച്ചുള്ള മുഴുവന്‍ സംസ്ഥാന ധനമന്ത്രിമാരുടെയും പിന്തുണ ലഭിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
തമിഴ്നാടിനും ബില്ലുമായി ബന്ധപ്പെട്ട് ചില്ലറ ആശങ്കകള്‍ മാത്രമേയുള്ളൂ. അത് ചര്‍ച്ചയിലൂടെ പരിഹരിക്കും.അവരുടെ ആശങ്കകള്‍ക്കുള്ള ചില പരിഹാരങ്ങള്‍ അവര്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജിഎസ്ടി ബില്ല് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ നടന്നു. ബില്ലിനെ തമിഴ്നാട് ഒഴിച്ചുള്ള എല്ലാ സംസ്ഥാന ധനമന്ത്രിമാരും യോഗത്തില്‍ പിന്തുണക്കുകയായിരുന്നു. ആദ്യ മൂന്ന് വര്‍ഷം ഉള്ള അധിക നികുതിയെക്കുറിച്ചും ജെയ്റ്റ്ലി വിശദീകരിച്ചു. ഇക്കാര്യത്തിലും കേന്ദ്രസര്‍ക്കാരിന് തുറന്ന മനസ്സാണുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു. ഭാവിയില്‍ നിയമത്തിന് അവശ്യമായ ഭേദഗതികള്‍ കൊണ്ടുവരണമെങ്കില്‍ ഭരണഘടനാ ഭേദഗതിയുടെ ആവശ്യവുമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
ലോക്സഭ നേരത്തെ പാസ്സാക്കിയ ഈ ബില്ലിലൂടെ രാജ്യത്ത് ഏകീകൃത നികുതി ഘടന കൊണ്ടുവരുവാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ പങ്കെടുത്ത 22 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായും ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ പ്രതിനിധികളുമായും ജെയ്റ്റ്ലി ചര്‍ച്ച നടത്തി.
സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മറ്റിയുടെ ചെയര്‍മാനായ പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റെക്കോഡ് ഹാജരാണന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രിമാരുടെ പ്രൊഫണലിസം തന്റെ മനസ്സിനെ സ്വാധീനിച്ചതായും അവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബില്ലിലൂടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള എറ്റവും വലിയ പരിഷ്ക്കരണമായിരിക്കും നടക്കുക.
ഈ ഏപ്രില്‍ മുതല്‍ നിയമം നടപ്പാണമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് പലകാരണങ്ങള്‍ പറഞ്ഞ് രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ച തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ബില്ലിന്മേല് തമിഴ്നാട് ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. അവ രേഖപ്പെടുത്തിയിട്ടുണ്ട്.ആദ്യം ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കണം. ഇത് സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. തുടര്‍ന്നു ജിഎസ്ടി ബില്‍ പാര്‍ലമെന്റ് പാസാക്കണം. ഈ ബില്ലും സംസ്ഥാനങ്ങള്‍ അംഗീകരിക്കണം. അതോടെ ഇത് നിയമമമാകും. ജെയ്റ്റ്ലി പറഞ്ഞു.
ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ജിഎസ്ടി വിഷയത്തില്‍ പിന്തുണ തേടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: