കോട്ടയം: സംക്രാന്തി ജംഗ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും വില്‍പ്പന നടത്തുവാന്‍ കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി. രാജ്സിംഗ് (25) ചന്തന്‍ദാസ് (39)എന്നിവരാണ് പിടിയിലായത്. ഒറീസയില്‍നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംക്രാന്തി ഗാന്ധിനഗര്‍ മേഖലയില്‍ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒറിയഭാഷയില്‍ സംസാരിക്കുന്ന ആളുകള്‍ക്ക് കഞ്ചാവ് നല്കുന്ന രീതിയായിരുന്നു ഇവരുടേത്. ഒറിയഭാഷ മനസിലാക്കി ഉദ്യോഗസ്ഥര്‍ സംശയം തോന്നാത്ത രീതിയില്‍ പെരുമാറിയതിനെത്തുടര്‍ന്ന് ആവശ്യക്കാരെന്ന് തെറ്റിദ്ധരിച്ച് എക്സൈസ് ഷാഡോ ടീമിലെ ഉദ്യോഗസ്ഥന് കഞ്ചാവ് കൈമാറുമ്പോഴാണ് ഇവര്‍ പിടിയിലാവുന്നത്. കേരളത്തില്‍ നിര്‍മ്മാണ മേഖലയിലും കമ്പനികളിലും പണിയെടുക്കുന്ന ഇത്തരം ആളുകള്‍ നാട്ടിലേക്ക് ലീവിന് പോകുമ്പോള്‍ അവിടെനിന്നും കിലോയ്ക്ക് 2000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്ന് 10,000 രൂപയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. ഇവരില്‍നിന്നും പിടികൂടിയ കഞ്ചാവ് മണത്തിലും നിറത്തിലും തികച്ചും വ്യത്യസ്തമാണെന്നും കഞ്ചാവില്‍നിന്നും ഹാഷിഷ് ഓയില്‍ എടുത്തശേഷമുള്ള കഞ്ചാവാകാമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന്റെ ഉറവിടംതേടി കൂടുതല്‍ ആളുകളെ പിടികൂടാനുള്ള നീക്കത്തിലാണ് എക്സൈസ് സംഘം.
റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സ്വാമിനാഥന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഷിജു അസ്സി. എക്സൈസ് ഇന്‍സ്പെകടര്‍ ഇ.വി. തോമസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, ആരോമല്‍ മോഹന്‍, ജോജോ.കെ.എന്‍, പ്രവീണ്‍.പി.നായര്‍, ഡ്രൈവര്‍ സി.ജി.രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: