കുറവിലങ്ങാട്: എം.സി റോഡില്‍ പുതുവേലി ചോരക്കുഴി താല്‍ക്കാലിക പാലം തകര്‍ന്നതോടെ എം.സി റോഡില്‍ കുര്യനാടിനും കൂത്താട്ടുകുളത്തിനുമിടയില് ബസ് യാത്ര അന്യമാകുന്നു. പാലം തകര്‍ന്നതോടെ നടത്തിയ ഗതാഗത ക്രമീകരണമാണ് 10 കിലോമീറ്ററോളം ദൂരത്തില്‍ ബസ് യാത്ര അന്യമാക്കിയിരിക്കുന്നത്. ചോരക്കുഴി താല്‍ക്കാലിക പാലം തകര്‍ന്നതോടെ കോട്ടയം ഭാഗത്തുനിന്നുള്ള ബസുകളും ഭാരവണ്ടികളും കുര്യനാട്ട് നിന്ന് തിരിച്ച് വിടുകയാണ്. കൂത്താട്ടുകുളം ഭാഗത്തുനിന്നുള്ള വാഹനം രാമപുരം കവലയില്‍ നിന്ന് തിരിഞ്ഞ് മംഗലത്താഴത്തെത്തി വെളിയന്നൂര്‍-ഉഴവൂര്‍ വഴി കുര്യനാട്ടെത്തുകയാണ് ചെയ്യുന്നത്. ചില വാഹനങ്ങള്‍ ഇടയാര്‍ വഴി കൂത്താട്ടുകുളത്തെത്തുന്നുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എല്ലാംതന്നെ ഉഴവൂര്‍ വഴിയെയാണ് ആശ്രയിക്കുന്നത്.
പുതിയ ഗതാഗത ക്രമീകരണത്തിലൂടെ ചീങ്കല്ലേല്‍, മോനിപ്പള്ളി, ആച്ചിക്കല്‍, പുതുവേലി മേഖലയിലെ യാത്രക്കാര്‍ക്ക് ബസ് സൗകര്യം ഇല്ലാതായിരിക്കുകയാണ്. ഇതിലുപരി ദീര്‍ഘദൂരബസുകളില്‍ പുതുവേലി, മോനിപ്പള്ളി പ്രദേശങ്ങളിലെത്തേണ്ടവര് ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഗതാഗത പുനക്രമീകരണമറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് ചെറുതല്ല. മോനിപ്പള്ളി എംയുഎം ആശുപത്രി, സ്കൂളുകള്‍, ആച്ചിക്കല്‍ സ്കൂള്‍, പുതുവേലി ഹയര്‍സെക്കന്ററി സ്കൂള്‍, പുതുവേലി മാര്‍ കുര്യാക്കോസ് കോളജ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ദുരിതവും ഏറെയാണ്. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: