ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുന്നതിന് 3,400 ഏക്കര്‍ ഭൂമി ഇനിയും കണ്ടെത്തേണ്ടതായി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമി എറ്റെടുക്കല്‍ എളുപ്പമാകില്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ച ചില മതതീവ്രവാദ സംഘടനകളും തീവ്ര കമ്മ്യൂണിസ്റ്റ് സംഘടനകളുമാണ് ഭൂമിയേറ്റെടുക്കലിനെതിരെ സമരവുമായി രംഗത്തുള്ളത്. ഇവരെ പിണക്കി സമയബന്ധിതമായി ഭൂമി എറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമോയെന്ന് കണ്ടറിയണം. മാത്രമല്ല, ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കും കൂടുതല്‍ ഭൂമി നഷ്ടമാകും.
മുന്‍കാലങ്ങളില്‍ റോഡ് വികസനത്തെ പരസ്യമായി അനുകൂലിക്കുകയും രഹസ്യമായി ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്ന സംഘടനകള്‍ക്ക് ഒത്താശ ചെയ്യുകയുമായിരുന്നു സിപിഎം ചെയ്തിരുന്നത്. സര്‍വേ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഭൂമി ഏറ്റെടുത്ത് ദേശീയപാത വിഭാഗത്തിനു കൈമാറണമെന്നു കാണിച്ച് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
ഇതിനുള്ള വിപണിവില ഏറ്റവും കുറഞ്ഞനിരക്കില്‍ കണക്കാക്കിയാല്‍പ്പോലും 14,000 കോടി രൂപയിലധികം വേണ്ടിവരും. 45 മീറ്റര്‍ വീതിക്ക് ദേശീയപാതയില്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 900 ഏക്കറും തലപ്പാടി മുതല്‍ ഇടപ്പള്ളി വരെ ഏകദേശം 2,500 ഏക്കറുമാണ് ഇനി ഏറ്റെടുക്കാനുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം – മുക്കോല റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇതുവരെ നടന്ന ഏക നടപടി.
കാസര്‍കോടിനും ഇടപ്പള്ളിക്കും ഇടയില്‍ പല സ്ഥലങ്ങളിലും സര്‍വേ പോലും നടന്നിട്ടില്ല. എന്നാല്‍ അരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള റോഡ് വികസനവും എങ്ങുമെത്തിയിട്ടില്ല. വെങ്ങളം – രാമനാട്ടുകര പാതയ്ക്ക് 45 മീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ സാധിച്ചു. ഭൂമി എറ്റെടുത്ത് നല്കിയാല് 30,000 കോടിയുടെ സഹായമാണ് ദേശീയപാത വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പലയിടങ്ങളിലും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് റോഡിന്റെ പല സ്ഥലങ്ങളിലും അലൈന്മെന്റ് മാറ്റിയതും, ഭൂമി വില നല്‍കുന്നതിലെ ആശയക്കുഴപ്പമാണ് ഭൂമി ഏറ്റെടുക്കല്‍ പതിറ്റാണ്ടുകള്‍ നീളാന്‍ കാരണം.
കോടികളാണ് ഇതിനകം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി പ്രത്യേകം ഓഫീസുകള്‍ സ്ഥാപിച്ചും ജിവനക്കാരെ നിയമിച്ചും വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും പാഴാക്കിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരപ്രദേശത്തുനിന്നു കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു ഭൂവിലയുടെ ഇരട്ടി തുകയും ഉള്‍പ്രദേശങ്ങളില്‍ നാലിരട്ടിയും നഷ്ടപരിഹാരം നല്‍കണമെന്നാണു ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
കൂടാതെ 2009ലെ പഴയ പ്രോജക്ട് കാലഹരണപ്പെട്ടതിനാല്‍ പുതിയ പദ്ധതിരേഖ തയ്യാറാക്കേണ്ടിവരും. 2005ല്‍ പദ്ധതി നടപ്പാക്കാന്‍ തയ്യാറാക്കിയ 30മീറ്ററിലെ നാലുവരിപ്പാത അട്ടിമറിച്ചത് കോര്‍പറേറ്റുകളും മറ്റുചിലരും ചേര്‍ന്നാണെന്ന് ഹൈവേ ആക്ഷന്‍ ഫോറം കുറ്റപ്പെടുത്തി.
ചില ബാറുകളെ സംരക്ഷിക്കാന്‍പോലും ഹൈവേയുടെ അലൈന്മെന്റില് മാറ്റം വരുത്തി. അതിവേഗം നിര്‍മ്മിക്കാവുന്ന നിലവിലെ 30 മീറ്ററില്‍ ആറുവരിപ്പാതയും മുകളില്‍ നാലുവരി ഉയരപ്പാതയും നിര്‍മ്മിക്കണമെന്നാണ് ഹൈവേ ആക്ഷന്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: