മരട് (കൊച്ചി): മലയാളികള്‍ക്ക് മറക്കാനാകാത്ത രുചികള്‍ സമ്മാനിച്ച പാചക വിദഗ്ധനും എറണാകുളം വിനായക ഗ്രൂപ്പ് ഉടമയുമായ എം. അനന്തരാമന് (58) നാട് വിട നല്കി. തിങ്കളാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ മരട് ബ്രാഹ്മണസഭ ശ്മശാനത്തില്‍ നടത്തി. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ വന്‍ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ആദ്ധ്യാത്മിക പോഷണ പ്രവര്‍ത്തനങ്ങളിലും ഏറെ സക്രിയനായിരുന്നു അദേഹം.
ബിജെപി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, മുന്‍ കേന്ദ്രസഹമന്ത്രി പി.സി. തോമസ്, ബിഎംഎസ് ജില്ലാ നേതാക്കളായ എം.എസ്. വിനോദ്കുമാര്‍, കെ.വി. മധുകുമാര്‍, എംഎല്‍എമാരായ പി.ടി. തോമസ്, എം.സ്വരാജ്, ഹൈബി ഈഡന് തുടങ്ങിയവരും ബന്ധുമിത്രാദികളും നാട്ടുകാരും പൂണിത്തുറയിലെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ജന്മഭൂമിക്കു വേണ്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.കെ. നവീന്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ ആര്.ആര്. ജയറാം എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഒരാഴ്ചയായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനന്തരാമന്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. രാത്രി പന്ത്രണ്ടു മണിയോടെ മൃതദേഹം കടവന്ത്ര വിനായക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പൂണിത്തുറയിലെ വസതിയിലേക്ക് കൊണ്ടു വരികയായിരുന്നു. വിനായക കാറ്ററേഴ്സ്, വിനായക ഫുഡ്സ് ആന്‍ഡ് ബിവറേജസ്, വിനായക ഹോംസ് എന്നിവയടങ്ങുന്ന വിനായക ഗ്രൂപ്പിന്റെ ഉടമയും കേറ്ററിങ് അസോസിയേഷന് സംസ്ഥാന രക്ഷാധികാരിയുമായിരുന്നു.
തൃപ്പൂണിത്തുറ രാജകുടുംബത്തിന്റെ പാചകക്കാരനായിരുന്ന കെ. മഹാദേവ അയ്യരുടെ മകനായ അനന്തരാമന് പിതാവില്‍ നിന്നു പകര്‍ന്നു കിട്ടിയ കൈപ്പുണ്യവുമായാണ് ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തത്. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന പാലടയെ കേരളീയ ഭവനങ്ങളിലെ പ്രിയ വിഭവമാക്കി മാറ്റിയത് അനന്തരാമനും വിനായകയുമാണ്. ഇഡ്ഡലിയടക്കമുള്ള മലയാളികളുടെ തനത് വിഭവങ്ങളുടെ കയറ്റുമതി സാധ്യതയും അദ്ദേഹം കണ്ടെത്തി.
റെഡി ടു ഈറ്റ് എന്ന പേരില്‍ കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് അഞ്ചിനം പ്രഥമനും പുളിശ്ശേരിയും കാളനും പുളിയിഞ്ചിയുമെല്ലാം വിദേശത്തേയും സ്വദേശത്തേയും മലയാളികളിലേക്ക് എത്തിച്ച് കാറ്ററിങ് വ്യവസായ രംഗത്ത് വിനായക മുന്നേറ്റം നടത്തി.
പരേതരായ മഹാദേവ അയ്യരുടേയും ലക്ഷ്മി അമ്മാളിന്റേയും നാലു മക്കളില്‍ മൂന്നാമത്തെ മകനായിരുന്നു അനന്തരാമന്. ഭാര്യ: ബിന്ദു. മക്കള്‍: മഹാദേവന് (എംബിഎ വിദ്യാര്‍ത്ഥി, ബെംഗളൂരു), ശ്രീഹരി (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, എരൂര്‍ ഭവന്‍സ്). സഹോദരങ്ങള്‍: ശങ്കരനാരായണ്, രാധാകൃഷ്ണന്, ലളിതാംബിക. പ്രശസ്ത കലാകാരന് ഘടം രാധാകൃഷ്ണന് സഹോദരീ ഭര്‍ത്താവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: