കോഴിക്കോട്: അവയവദാനമെന്ന മഹാദാനത്തിന്റെ സന്ദേശം മലയാളികള്‍ക്ക് പകര്‍ന്നു നല്കിയ ലേഖ നമ്പൂതിരിക്ക് ഇനി വേദനയില്ലാതെ നടക്കാം. നട്ടെല്ലിന്റെ ഡിസ്കിലെ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ലേഖ ഇന്നലെ ആശുപത്രി വിട്ടു.
ഷാഫിയെന്ന യുവാവിന് സ്വന്തം വൃക്കദാനം ചെയ്ത് പുതുജീവനേകിയ ലേഖയുടെ ശസ്ത്രക്രിയക്കായുള്ള ചെലവുകള്‍ പ്രവാസി വ്യവസായി സജി നായര്‍ ഏറ്റെടുക്കുകയായിരുന്നു. ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക്സ് സീനിയര്‍ സ്പൈന്‍ സര്‍ജറി കണ്‍സല്‍ട്ടന്റ് ഡോ. സുരേഷ് എസ് പിള്ള ശസ്ത്രക്രിയ നടത്താ നായി മുന്നോട്ട് വരികയും ചെയ്തതോടെ ലേഖയുടെ ദുരിതത്തിന് വിരാമമാവുകയായിരുന്നു.
ജന്മഭൂമി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ ലേഖക്ക് തുണയായി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ലേഖക്ക് മനസ്സറിഞ്ഞ് പിന്തുണനല്‍കി. ചിലര്‍ പണത്തിന്റെ രൂപത്തില്‍. ചിലര്‍ പ്രാര്‍ത്ഥനയുടെ രൂപത്തില്‍.
താന്‍ വൃക്ക ദാനമായി നല്കിയ പട്ടാമ്പി സ്വദേശി ഷാഫിയില്‍ നിന്ന് ഒരു രൂപ പോലും പ്രതിഫലമായി വാങ്ങിയില്ലെന്ന് ലേഖ നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൃക്കദാനത്തിന് പ്രതിഫലമായി വന്‍തുക വാങ്ങിയെന്ന വാദവും ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്ന കാര്യങ്ങളുമെല്ലാം അടിസ്ഥാനരഹിതമാണ്.
പണം ആഗ്രഹിച്ചല്ല വൃക്ക നല്‍കിയത്. എന്നാല്‍ പണം താന്‍ ആവശ്യപ്പെടുകയോ ഷാഫി നല്‍കുകയോ ഉണ്ടായിട്ടില്ല. വിവാദങ്ങളെ ഭയപ്പെടുന്നില്ല. വൃക്ക സ്വീകരിച്ച ഷാഫി ഇന്ന് ഏറെ മാറിയിട്ടുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇപ്പോഴുമുണ്ട്. വന്‍തുക സഹായം നല്‍കിയെന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ അവകാശ വാദവും തെറ്റാണ്. കയ്യില്‍ ലക്ഷകണക്കിന് രൂപയുണ്ടായിരുന്നെങ്കില്‍ ലോണ്‍ എടുത്തും കടം വാങ്ങിയും വീട് വെക്കില്ലായിരുന്നു.
കയ്യില്‍ പണമുണ്ടായിരുന്നെങ്കില്‍ ശസ്ത്രക്രിയ നേരത്തെ ചെയ്യുമായിരുന്നു. ലോകത്തുള്ള മലയാളികളോട് മുഴുവന്‍ സഹായം ചോദിക്കേണ്ട ആവശ്യം തനിക്ക് വരില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
നട്ടെല്ലിന്റെ ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് നടന് മമ്മൂട്ടി ഫോണില്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. അസുഖം വേഗം ഭേദമാകട്ടെ എന്നാണ് മമ്മൂട്ടി പറഞ്ഞത്. അധികം വൈകാതെ നേരില്‍ കാണാമെന്നും പറഞ്ഞിട്ടുണ്ടെന്നും ലേഖ പറഞ്ഞു. മിംസ് ആശുപത്രി അധികൃതരോടും ചികിത്സയുടെ ചെലവുകള്‍ ഏറ്റെടുത്ത സജി നായരോടും ഏറെ നന്ദിയുണ്ടെന്ന് ലേഖ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
ചെട്ടിക്കുളങ്ങരയില്‍ ബ്യൂട്ടീഷ്യനായ ലേഖ 2012 ലാണ് തന്റെ വൃക്ക ദാനം ചെയ്തത്. മമ്മൂട്ടി നായകനായ ലൗഡ് സ്പീക്കര്‍ എന്ന സിനിമ കണ്ടതുമുതല്‍ അവയവദാനത്തിന് സന്നദ്ധയായിരുന്ന ലേഖ, ഇരുവൃക്കകളും തകരാറിലായ പട്ടാമ്പി സ്വദേശി ഷാഫിക്കാണ് ദാനം ചെയ്തത്. ഒരു അപകടത്തില്‍പെട്ട് നട്ടെല്ലിന്റെ ഡിസ്ക് അകന്നതോടെ ലേഖയുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. വേദനസംഹാരികള്‍ കൊണ്ട് വേദന വിട്ടുമാറാതെ വന്നതോടെ ശസ്ത്രക്രിയ മാത്രമായിരുന്നു ഏകപരിഹാരം.
എന്നാല്‍ അതിനുള്ള സാമ്പത്തികസ്ഥിതിയില്ലാതെ എങ്ങിനെ ജീവിതം മുന്നോട്ട് തള്ളിനീക്കുമെന്നറിയാതെ കഴിയുകയായിരുന്നു ലേഖ.
ശസ്ത്രക്രിയ വിജയിച്ചതോടെ ഏറെ നാളായി കിടക്കയില്‍ കഴിയേണ്ടി വന്ന ലേഖയ്ക്ക് നടക്കാന്‍ സാധിച്ചു. ഈ മാസം പത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. വൃക്ക ദാനം ചെയ്ത് ലേഖ കാണിച്ച മാതൃകയ്ക്ക് പകരം നല്കാന് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഡോ. സുരേഷ് എസ് പിള്ള വ്യക്തമാക്കി. ലേഖ നമ്പൂതിരിയ്ക്ക് തുടര്‍ന്നും വൈദ്യസഹായം ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ലഭ്യമാക്കുമെന്ന് സിഇഒ ഡോ. രാഹുല്‍ മേനോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: