അരൂര്‍ (ആലപ്പുഴ): പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന യുവപൈലറ്റ് അരൂര്‍ പോലീസിന്റെ പിടിയിലായി. എറണാകുളം എടവനക്കാട് പാലിശ്ശേരി വീട്ടില്‍ രോഹിത് പ്രകാശ് (27) ആണ് പോലീസ് പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന 27 എല്‍എസ്ഡി സ്റ്റാമ്പുകള്‍, അഞ്ച് ഗ്രാം തൂക്കം വരുന്ന എംഡിഎം, കാക്ക്റ്റസ് പൗഡര്‍, മോബി ഇനത്തില്‍പ്പെട്ട ഹൈബ്രീഡ് കഞ്ചാവ്, ജി13 എന്ന ഹെയ്സ് എന്നീ മയക്കുമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്.
നൈജീരിയയില്‍നിന്ന് കൊണ്ടുവരുന്ന ഇത്തരം മയക്കുമരുന്ന് ഗോവ, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൊച്ചിയില്‍ എത്തുന്നത്. ആയിരം രൂപക്ക് വാങ്ങുന്ന എല്‍എസ്ഡിക്ക് ആയിരത്തി അഞ്ഞൂറ് രൂപ മുതല്‍ മൂവായിരം രൂപ വരെയും, ഒരു ഗ്രാമിന് മൂവായിരം രൂപക്ക് വാങ്ങുന്ന എംഡിഎം ആറായിരം രൂപക്കുമാണ് വില്‍ക്കുന്നത്. ഡിജെ പാര്‍ട്ടികളിലാണ് ഇത്തരത്തിലുള്ള ലഹരി വസ്തുക്കള്‍ അധികമായി ഉപയോഗിച്ചുവരുന്നത്. എറണാകുളമുള്‍പ്പെടെയുള്ള ജില്ലകളിലെ ഡിജെ പാര്‍ട്ടികളില്‍ ഇവ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ചില പ്രധാന വിവരങ്ങള്‍ ലഭിച്ചെങ്കിലും രാഷ്ട്രീയ ഇടപെടല്‍മൂലം കേസ് അട്ടിമറിക്കപ്പെട്ടു. പിന്നീട് നടന്ന എല്‍എസ്ഡി, എംഡിഎം വേട്ടയാണിത്. പഴയ അരൂര്‍ പോലീസ് സ്റ്റേഷന്റെ സമീപത്തുനിന്നുമാണ് ഇയാള്‍ പോലീസ് പിടിയിലായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്തതില്‍ നിന്ന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോള കാറില്‍ മയക്കുമരുന്നുമായി എത്തിയ ഇയാള്‍ പോലീസിന്റെ വലയിലായത്.
സൗത്താഫ്രിക്കയില്‍ നിന്ന് ഒറ്റ എന്ജിന് വിമാനം ഓടിക്കുന്നതിന് പ്രാവീണ്യം ലഭിച്ച ആളാണ് രോഹിത്. ഇന്ത്യയില്‍ പൈലറ്റ് ആകുന്നതിന് പ്രതേ്യക ട്രെയിനിങ് ആവശ്യമാണ്. ഇതിനുള്ള തയാറെടുപ്പിലായിരുന്നു.
ഇത്തരത്തിലുള്ള മയക്കുമരുന്നുകള്‍ കൊണ്ടുനടക്കാന്‍ എളുപ്പമായതിനാല്‍ വില്പനയും ഉപയോഗവും അറിയുന്നത് ബുദ്ധിമുട്ടാണെന്നാണ് പോലീസ് പറയുന്നത്.
ലോ കോളേജ്, കുസാറ്റ് ഉള്‍പ്പടെയുള്ള പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. ആറ് മണിക്കുര്‍ തുടര്‍ച്ചയായി ഡാന്‍സ് ചെയ്യുന്നതിനുള്ള ശക്തി ലഭിക്കുമെന്നുള്ളതിനാലാണ് പാര്‍ട്ടികളില്‍ ഇത്തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത്.
കാക്കനാട്ടെ നര്‍ക്കോട്ടിക്ക് കണ്ടോളര് ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസര്‍ മാത്യുവര്‍ഗ്ഗീസ് ആണ് മയക്കുമരുന്ന് സ്ഥിരീകരിച്ചത്. കുത്തിയതോട് സി.ഐ. കെ.ആര്.മനോജിന്റെയും അരൂര്‍ എസ്.ഐ കെ.ജി. പ്രതാപ് ചന്ദ്രന്റെയും നേത്യത്വത്തിലുള്ള സംഘമാണ് രോഹിതിനെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: