തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു. തലശ്ശേരി ധര്‍മ്മടം പെരുന്താറ്റില്‍ ചെട്ടിമുക്കില്‍ ആര്‍എസ്എസ് സേവാ കേന്ദ്രവും ബിജെപി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ സിപിഎം സംഘം ബോംബേറ് നടത്തി. മൂന്നാം തവണയാണ് സിപിഎം സംഘം ഈ കെട്ടിടത്തിനു നേരെ അക്രമം നടത്തുന്നത്.
ഇന്നലെ പുലര്‍ച്ചെ 1 മണിയോടെ നടന്ന അക്രമത്തില്‍ കെട്ടിടത്തിന്റെ വാതിലും ജനലുകളും ഉള്‍പ്പെടെ തകര്‍ന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം മുതല്‍ സിപിഎം ആരംഭിച്ച അക്രമങ്ങള്‍ ഇപ്പോഴും തുടരുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ തന്നെ പിണറായിയുള്പ്പെടെയുളള അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
കമ്മീഷന് അധ്യക്ഷതന്നെ സിപിഎമ്മിന്റെ ക്രൂരതകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും തങ്ങള്‍ അക്രമങ്ങളുമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്ന് തുടര്‍ അക്രമങ്ങളിലൂടെ സിപിഎം തെളിയിക്കുകയാണ്. ബോംബേറ് സംബന്ധിച്ച് ധര്‍മ്മടം എസ്ഐ ടി.ജെ.സന്തോഷിന്റെ നേതൃത്വത്തിലുളള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സേവാ കേന്ദ്രം ഭാരവാഹി പി.പി.വിനോദിന്റെ പരാതി പ്രകാരം ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: