കോട്ടയം: കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ 17-ന് നടത്താന്‍ പോകുന്ന മെത്രാന്‍കായല്‍ സന്ദര്‍ശനം കര്‍ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷ നല്കുന്നു. എന്നാല്‍, 404 ഏക്കര്‍ വരുന്ന മെത്രാന്‍കായലില്‍ കൃഷി ഇറക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ വളരെയേറെയാണെന്നതാണ് വാസ്തവം.
മെത്രാന് കായലില്‍ 378 ഏക്കര്‍ ഭൂമി ഇപ്പോള്‍ വിവിധ സ്വകാര്യകമ്പനികളുടെ പേരിലാണ്. 26 ഏക്കര്‍ ഭൂമി മാത്രമാണ് ഇപ്പോഴും സാധാരണകര്‍ഷകരുടെ കൈവശം. കുട്ടനാട് മേഖലയിലെ ഏറ്റവുമധികം ഉല്‍പ്പാദനശേഷിയുള്ള കൃഷിഭൂമിയാണ് മെത്രാന് കായല്‍, 2009 ല്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് പട്ടാറ ഗ്രൂപ്പ് എന്ന ബിസിനസ് സംഘം ഈ കൃഷിനിലം കൈവശപ്പെടുത്തിയത്.
സെന്റിന് 15 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെ രൂപ നല്‍കിയാണ് കൃഷിഭൂമി ഇവര്‍ കൈക്കലാക്കിയത്. ഈ ബിസിനസില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ഇടനിലക്കാരായി കമ്മീഷന് കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിരുന്നു.
ഭൂപരിധിനിയമം മറികടക്കാന്‍ ബിനാമി കമ്പനികളുടെ പേരിലാണ് പട്ടാറ ഗ്രൂപ്പ് ഭൂമി സ്വന്തമാക്കിയത്. ഇപ്പോള്‍ ഗള്‍ഫ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റാക്കിന്റോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതിക്കായി രംഗത്തുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകരുടേയും കര്‍ഷകരുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ നടപടികളില്‍നിന്ന് പിന്മാറിയത്.
ഏഴ് വര്‍ഷം മുമ്പ് മെത്രാന്‍കായലില്‍ ഒരുനെല്ലും ഒരു മീനും പദ്ധതിയനുസരിച്ച് കൃഷി ചെയ്തിരുന്നതാണ്. ഇറിഗേഷന്‍ ബൈ ജോയിന്റ് ലേബര്‍ ആക്ടനുസരിച്ച് മാത്രം കൃഷി ചെയ്യാന്‍ കഴിയുന്ന മേഖലയാണിവിടെ. കൃഷിഭൂമി കൈവശമുള്ള അഞ്ച് കര്‍ഷകരും കൃഷിയിറക്കാന്‍ സൗകര്യമൊരുക്കിത്തരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ ഭൂമി കൈവശപ്പെടുത്തിയ കമ്പനികള്‍ കൃഷിയിറക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകത്തതിനാല്‍ ആ ശ്രമം വിജയിച്ചിരുന്നില്ല.
കുട്ടനാട്ടിലെ കൃഷിനിലങ്ങളിലെ വെള്ളം വറ്റിയ്ക്കുന്നതിന് സര്‍ക്കാരിന്റെ സൗജന്യമായ സംവിധാനങ്ങളുണ്ട്. എന്നാല്‍ പുറംബണ്ട് ബലപ്പെടുത്തുന്നത് കര്‍ഷകരുടെ കൂട്ടായ ഉത്തരവാദിത്തമാണ്. ഇതിനുവരുന്ന ചെലവ് കര്‍ഷകരില്‍നിന്നും നേര്‍മ്മ പിരിച്ച് എടുക്കുകയാണ് പതിവ്.
കമ്പനികള്‍ സഹകരിക്കാത്തതുകൊണ്ട് നേര്‍മ്മ പിരിക്കാന്‍ കഴിയില്ലെന്നതിനാലാണ് കൃഷി ഇറക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാതിരുന്നത്. ഇതിനായി റവന്യൂറിക്കവറി അടക്കമുള്ള നടപടികള്‍ സ്വീകരിച്ചാല്‍ അത് നിയമയുദ്ധത്തിലേക്കെത്തും. അതും കൃഷിയിറക്കാന്‍ തടസമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. അഞ്ച് വര്‍ഷം മുമ്പ് പുറംബണ്ട് ബലപ്പെടുത്താന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് 25 ലക്ഷം രൂപയുടേതായിരുന്നുവെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു. വെള്ളം വറ്റിയ്ക്കാന്‍ പുതിയ മോട്ടര്‍ വാങ്ങണം, സംവിധാനങ്ങള്‍ ഒരുക്കണം.
സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ മാത്രമെ ഈ പ്രതിസന്ധികള്‍ മറികടന്ന് ഇവിടെ കൃഷി ഇറക്കല്‍ സാധ്യമാകൂ. മെത്രാന്കായലിന് സമീപത്തുള്ള ചിത്തിര, റാണി, മാര്‍ത്താണ്ഡം തുടങ്ങിയ പാടശേഖരങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞതവണ കൃഷി ഇറക്കിയിരുന്നു. പാട്ടക്കൃഷി മാതൃകയില്‍ ഭൂവുടമകള്‍ക്ക് നിശ്ചിത വിഹിതം നല്കി കരാറുകാരനാണ് കൃഷി നടത്തുന്നത്. ഇത് മെത്രാന്‍കായലിലും പരീക്ഷിക്കാവുന്നതാണെന്ന് ചൂണ്ടാിക്കാട്ടുന്നു.
എന്നാല്‍ മെത്രാന് കായലിലും ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തും കൃഷി ഇറക്കുമെന്ന മന്ത്രിയുടെ നിലപാടിനോട് സിപിഎമ്മിന്റെ കോട്ടയം, പത്തനംതിട്ട ജില്ലാ നേതൃത്വം എങ്ങനെ പ്രതീകരിക്കുമെന്നറിയാനിരിക്കുന്നതേയുള്ളു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ആറന്മുളയില് വിമാനത്താവള വിഷയത്തില്‍ സിപിഎം നിശബ്ദത പാലിക്കുകയായിരുന്നു.
മെത്രാന് കായലിലാകട്ടെ സിപിഎം ജില്ലാ നേതൃത്വം കമ്പനിയ്ക്കനുകൂലമായ നിലപാടിലായിരുന്നു. ഈ സാഹചര്യത്തില്‍ 17ന് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ സന്ദര്‍ശനം ഏറെ ആകാംക്ഷയോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരും കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: