വിഴിഞ്ഞം: വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷം വിഴിഞ്ഞം തുറമുഖപദ്ധതി യഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കുമ്പോഴും സെന്‍ട്രല്‍ എക്സ്സൈസ് ആന്റ് കസ്റ്റംസിന്റെ വിഴിഞ്ഞം ഓഫീസിന് പരാധീനതകള്‍ മാത്രം. വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടി തീരത്തോട് ചേര്‍ന്ന് രണ്ട് ഓഫീസുകളാണ് ഉള്ളത്. നിലവില്‍ കപ്പലുകള്‍ അടുക്കുന്ന വാര്‍ഫിനോട് ചേര്‍ന്നാണ് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ സുപ്രധാന ഓഫീസിന്റെ മേല്‍കൂര പോലും ഷീറ്റിട്ടതാണ്. നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മാസങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തില്‍ ചില പണികള്‍ ചെയ്തെങ്കിലും ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ പ്രധാനവിഷയമാണ്. കുടിക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഉള്ള വെള്ളം പോലും ഇവിടെ ലഭ്യമല്ല. രാത്രി കാലങ്ങളില്‍ പോലും പ്രവര്‍ത്തിക്കേണ്ടി വരുന്ന ഈ ഓഫീസില്‍ വൈദ്യുതിവെളിച്ചം ലഭ്യമല്ല എന്നതാണ് മറ്റൊരു അപകടകരമായ സ്ഥിതി.
പ്രകൃതിദത്തമായ സവിശേഷതകള്‍ നിമിത്തം വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കപ്പലുകള്‍ ഇവിടെ എത്തിച്ചേരുക സാധാരണമാണ്. സീസണ് അല്ലാത്ത മാസങ്ങളില്‍ പോലും ശരാശരി രണ്ടോ മൂന്നോ കപ്പലുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടെ എത്തുന്ന കപ്പലുകളില്‍ ഉള്ള വെളിച്ചം ഉപയോഗിച്ചാണ് രാത്രി കാലങ്ങളില്‍ സാധനങ്ങള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. സുപ്രധാനമായ ഒട്ടനവധി ഫയലുകളും മറ്റും കൈകാര്യം ചെയ്യേണ്ട ഈ ഓഫീസില്‍ വൈദ്യുതിബന്ധം ഇല്ലെന്നത് അപകടകരമായ സ്ഥിതിവിശേഷമാണ്. സാധാരണ സര്‍ക്കാര്‍ ഓഫീസുകള്‍ പോലും ക
മ്പ്യൂട്ടര്‍ ഉപയോഗിച്ച് ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഈ ഓഫീസില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് ഈ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം. പക്ഷേ ബന്ധപ്പെട്ടവര്‍ അപകടകരമായ മൗനത്തില്‍ തന്നെ.
ഇതില്‍ നിന്നു കുറച്ച് മാറിയാണ് സെന്‍ട്രല്‍ എക്സ്സെസ് ആന്റ് കസ്റ്റംസ് സൂപ്രണ്ടിന്റെ ഓഫീസ്. എന്നാല്‍ അതിന്റെ ഗതിയും അതിദയനീയം. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഈ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആരംഭിച്ചട്ടില്ല. വൈദ്യുതിബന്ധം എത്തിയിട്ടില്ലാത്ത ഈ ഓഫീസിന്റെ ചുമരുകള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന അപകടകരമായ സ്ഥിതിയിലാണ്. പല ജനലുകളിലും ഇളകി വീണ പാളികള്‍ക്ക് പകരം ഫഌക്സുകള്‍ കൊണ്ടാണ് മറച്ചിരിക്കുന്നു. അവശ്യഘട്ടങ്ങളില്‍ വൈദ്യുതിബന്ധം എത്തിക്കാനായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിന് ചുറ്റും കാട് പിടിച്ച് ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറി. പകല്‍ സമയത്ത് കടല്‍ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തുന്നവരുടെ മൂത്രപ്പുരയാണ് ഇപ്പോള്‍ ഈ കെട്ടിടപരിസരം. രാത്രിയായാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രവുമാണ്. പൊട്ടിയ മദ്യകുപ്പികള്‍ ഇവിടെ മുഴുവന്‍ വിതറിയിട്ടിരിക്കുന്നുണ്ട്. പോര്‍ട്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒട്ടനവധി ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇവിടത്തെ കതകുകള്‍ ഇളകി വീഴാറായ സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: