തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനലഭ്യതയും ഉറപ്പാക്കാന്‍ ‘പശു സഖി’ എന്ന പുതിയ പദ്ധതിയുമായി കുടുംബശ്രീ. പാല്, മാംസം മുട്ട എന്നിവയുടെ ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് പരിശീലന പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്കി.
വനിതകളുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് മൃഗസംരക്ഷണ മേഖലയിലെ ഒരു കുടുംബശ്രീ ഇടപെടലാണ് പുതിയ പദ്ധതി. ഇതിനായി സംസ്ഥാനതലത്തില്‍ 250 വനിതകളെ തിരഞ്ഞെടുത്ത് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. ഇവര്‍ പിന്നീട് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരായി പ്രവര്‍ത്തിക്കും.
നിലവില്‍ കുടുംബശ്രീയുടെ സംഘക്കൃഷി മേഖലയിലുള്ള മാസ്റ്റര്‍ ഫാര്‍മേഴ്സിനു സമാനമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി മൃഗസംരക്ഷണമേഖലയിലും നടപ്പാക്കുക. കുടുംബശ്രീയുടെ തന്നെ കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ സംയോജിത കൃഷിരീതികള്‍ നടപ്പാക്കാന്‍ സംരംഭകര്‍ക്കാവശ്യമായ സഹായവും പിന്തുണയും നല്‍കുക എന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ പ്രധാന ചുമതല. പാല്, മാംസം, മുട്ട എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം മാര്‍ക്കറ്റിംഗും വിപണനവും കാര്യക്ഷമായി നടപ്പാക്കും. പുതിയ പദ്ധതി കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കാന്‍ മറ്റു വകുപ്പുകളുടെ സംയോജനവും ഉറപ്പു വരുത്തും. പദ്ധതി നടപ്പാക്കുന്നതോടെ കുടുംബശ്രീ മുഖേന നിലവില്‍ നടപ്പാക്കി വരുന്ന ക്ഷീരസാഗരം-നേച്ചര്‍ഫ്രഷ് പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാനും സാധിക്കും. സംസ്ഥാനം നേരിടുന്ന പാല്‍ക്ഷാമം പരിഹരിക്കുന്നതിന് ഫലപ്രദമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാവുന്ന ഒരു മികച്ച മാതൃകയാക്കി നേച്ചര്‍ഫ്രഷിനെ മാറ്റാനും പരിപാടിയുണ്ട്. കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ജൈവക്കൃഷിക്കൊപ്പം സംയോജിത കൃഷിരീതിയും ഒരുമിച്ചു കൊണ്ടുപോകാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: