കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുണ്ടായ വ്യാപക അക്രമ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടാനുളള ദേശീയ വനിതാ കമ്മീഷന്റെ തീരുമാനം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സംസ്ഥാന ഭരണം കയ്യാളുകയും ചെയ്യുന്ന എല്‍ഡിഎഫിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറും. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലവും സംഘവും കഴിഞ്ഞ ദിവസം പിണറായി മേഖലയിലെ സിപിഎം അക്രമങ്ങളുടെ ക്രൂരത നേരിട്ട് കാണുകയും പ്രദേശവാസികളില്‍ നിന്നും കേട്ടറിയുകയും ചെയ്ത ശേഷമായിരുന്നു സംഭവം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് അറിയിച്ചത്. അടുത്ത ദിവസം തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കണ്ണൂരില്‍ സിപിഎം നടത്തി കൊണ്ടിരിക്കുന്ന ക്രൂരമായ അക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിന് കമ്മീഷന് നല്‍കും. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഇത്തരം അക്രമങ്ങള്‍ നടക്കുന്നുവെന്നത് കമ്മീഷന് വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അക്രമങ്ങള്‍ക്കെതിരെ ഏതു തരത്തിലുളള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുളളതെന്നതുള്പ്പെടെയുളള വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ വനിതാ കമ്മീഷന് സംസ്ഥാന സര്‍ക്കാറിന് കത്ത് കൈമാറും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെട്ടതിന്റെ നിരവധി പരാതികളാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അക്രമം രാഷ്ട്രീയ പ്രശ്നമായി കാണുന്നതിന് പകരം മനുഷ്യാവകാശ പ്രശ്നമായും സ്ത്രീ അവകാശ പ്രശ്നവുമായിട്ടാണ് വനിതാ കമ്മീഷന് കണക്കിലെടുത്തിരിക്കുന്നത്.
സിപിഎം അക്രമത്തെക്കുറിച്ച് ഒരാഴ്ചമുമ്പ് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംഘം കണ്ണൂരിലെത്തിയത്. കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന അക്രമം മനുഷ്യത്വരഹിതവും അങ്ങേയറ്റം ഹീനവുമാണെന്നും കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായ എതിര്‍പ്പ് ആശയ പ്രചാരണത്തിലൂടെയും ബാലറ്റിലൂടെയുമാണ് വേണ്ടതെന്നും കായികമായി നേരിട്ടു കൊണ്ടാവാന്‍ പാടില്ലെന്ന കമ്മീഷന്റെ അഭിപ്രായ പ്രകടനം വര്‍ഷങ്ങളായി പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് പാര്‍ട്ടിക്കാരോട് സിപിഎം കാണിക്കുന്ന അസഹിഷ്ണുത തുറന്നുകാട്ടുന്നതായി.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരം അക്രമങ്ങള്‍ അടിക്കടിയുണ്ടാവുന്നതില് തങ്ങള്‍ക്കുളള ആശങ്കയും വനിതാ കമ്മീഷന് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും അറിയുന്നു. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ ജനങ്ങളുടെ പ്രതിനിധിയായ മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ നടന്ന അക്രമ സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും വനിതാ കമ്മീഷന് അഭിപ്രായപ്പെടുകയുണ്ടായി.
സ്ത്രീകള്‍ക്ക് നേരായ അക്രമങ്ങള്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ അവകാശമുളള ജൂഡീഷ്യറിയ്ക്ക് സമാനമായ സംവിധാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ മറുപടിക്ക് ശേഷം സിപിഎം ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങള്ക്കെതിരേയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും ദേശീയ വനിതാ കമ്മീഷന് ശക്തമായ നടപടികളെടുക്കാന്‍ സര്ക്കാറിനോടാവശ്യപ്പെടുമെന്നാണ് സൂചന. അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടി വരും. ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. അതുകൊണ്ട് തന്നെ കമ്മീഷന്റെ തുടര്‍ നടപടികളുമായി സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാറിനും മുന്നോട്ടുപോകുകതന്നെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: