ന്യൂദല്‍ഹി: കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.
ജലസേചനം വഴിയുള്ള വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി ഹെക്ടര്‍ ഭൂമി കൊണ്ടു വരാനാണ് പദ്ധതി. 80000 കോടി വരുന്ന എഐബിപി (ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനഫിറ്റ് പ്രോഗ്രാം) പദ്ധിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കി. ‘ആത്മഹത്യകളില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കുക’ എന്ന പേരില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജല ദൗര്‍ലഭ്യമാണ് കര്‍ഷകരുടെ പ്രധാന പ്രശ്നം. ജലസേചന പദ്ധതികളിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഗഡ്ക്കരി പറഞ്ഞു. ആന്ധ്ര, കര്‍ണാടക, കേരള, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജാറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ജല ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എഐബിപി കൂടാതെ 89 പദ്ധതികളും സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്. പ്രധാനമന്ത്രി സിഞ്ചായ് യോജനയുടെ കീഴില്‍ 20000 കോടി പ്രധാന പദ്ധതിയാണ്. മഹാരാഷ്ട്രയുടെ 28 പദ്ധതികളും എഐബിപിയിലാണ് ഉള്കൊള്ളിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ കൃഷിയോഗ്യമായ മേഖലയില്‍ 46 ശതമാനം ജലസേചനം നടത്തിയിട്ടുണ്ട്. ബാങ്ക് ലോണുകളുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ കര്‍ഷക മേഖലയ്ക്ക് മാത്രമായി 9 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതികളും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതാണ്.
പഞ്ചാബില്‍ ജലസേചനം 96 ശതമാനമാണെങ്കില്‍ ജാര്‍ഖണ്ഡില്‍ ഇത് 5.6 ശതമാനം മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ സബ്സിഡിയുടെ കാര്യത്തില്‍ നേരത്തെ ഉദ്യോഗസ്ഥ മേധാവിത്തം നടന്നിട്ടുണ്ട്. പത്ത് വര്‍ഷം രാജ്യത്തെ ഭരിച്ച് മുടിച്ച യുപിഎ സര്‍ക്കാരും ഇതില്‍ വലിയ പങ്ക് വഹിച്ചു. 70000 കോടിയുടെ വിമാന ഇടപാട് നടത്തിയ സമയം ഗ്രാമങ്ങളിലെ ജലക്ഷാമം പരിഹരിച്ചിരുന്നെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഗഡ്ക്കരി ചൂണ്ടിക്കാട്ടി.
ധാന്യവിളകാളായ ഗോതമ്പ്, നെല്ല് എന്നിവ കൃഷി ചെയ്യുന്നതിനേക്കാള്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നത് കര്‍ഷകരുടെ ഉന്നമനത്തിന് ഉതകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് എണ്ണയുല്പാദനത്തില് ഭാരതത്തെ മുന്നോട്ട് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലുല്പാദനത്തെ കുറിച്ചും പട്ടുനൂല്‍ കൃഷിയെ കുറിച്ചും ഗഡ്ക്കരി പരാമര്‍ശിച്ചു. മുള കൃഷി, മത്സ്യബന്ധനം, തേനുല്പാദനം എന്നിവ കൂടാതെ രണ്ടാം തലമുറയായ എത്തനോളിന്റെ ഉത്പാദനവും കര്‍ഷകര്‍ പരീക്ഷിക്കണമെന്ന് ഗഡ്ക്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: