ന്യൂദല്‍ഹി: ജനുവരി മാസത്തിലെ പണപ്പെരുപ്പം 6.55 ശതമാനമായി കുറഞ്ഞു. രണ്ടു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഡിസംബര്‍ മാസത്തിലെ പണപ്പെരുപ്പം 7.47 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ബുദ്ധിമുട്ടിയിരുന്ന സര്‍ക്കാരിന് പണപ്പെരുപ്പത്തിലുണ്ടായ ഇടിവ് വലിയ ആശ്വാസമാവും. ഉത്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലധികം കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം 6.25-6.50 ശതമാനത്തിനിടയിലേക്ക് ചുരുങ്ങുമെന്നാണ് സാമ്പത്തിക മേഖലയിലെ വിദഗ്ദ്ധര്‍ കരുതുന്നത്. ഇതോടെയാണ് അടുത്ത പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കാല് ശതമാനം കുറയ്ക്കുമെന്ന ധാരണ ശക്തിപ്പെടുന്നത്. 2012 ഓടെ വായ്പാ നിരക്കുകളില്‍ ഒരു ശതമാനം കുറവാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിലെ തടസ്സങ്ങള്‍ നീങ്ങിയതോടെ ഭക്ഷ്യവസ്തുക്കളുടെ വില 0.52 ശതമാനം കുറഞ്ഞ് 0.74 ശതമാനത്തിലെത്തി. ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ പണപ്പെരുപ്പം 6.49 ശതമാനമായും കുറഞ്ഞു. ഡിസംബറിലിത് 7.41 ശതമാനമായിരുന്നു. ഇന്ധന വിലപ്പെരുപ്പം 14.21 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പണപ്പെരുപ്പം കുറഞ്ഞതിനിടയിലും മറ്റു സാമ്പത്തിക പ്രശ്നങ്ങള്‍ സര്‍ക്കാരിന് തലവേദനയാണ്. രൂപയുടെ വിലയിടിവും ധനക്കമ്മി കൂടുന്നതുമാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റു പ്രധാന വെല്ലുവിളി.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.6 ശതമാനമാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ശതമാനം അധികമായിരിക്കുമെന്നാണ് നിലവിലെ അനുമാനം. സാമ്പത്തിക മേഖലയിലെ വളര്‍ച്ച കുറയുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: