കൊല്ലം: ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ എക്സി.എന്‍ജിനീയര്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ നിര്‍ദ്ദേശം നല്കി.
സ്കൂളുകളില്‍ കൃത്യമായി പരിശോധന നടത്തി ഫിറ്റ്നസ് നല്കാന് കഴിയുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഫിറ്റ്നസ് അല്ലാത്ത എല്ലാ സ്കൂളുകളുടെയും വാല്യുവേഷന് വര്‍ക്ക് പൂര്‍ത്തിയാക്കി അവ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ജില്ലയിലെ പേരൂര്‍ മീനാക്ഷിവിലാസം ഹയര്‍ സെക്കന്ററി സ്കൂള്‍ സന്ദര്‍ശിച്ച് വിവിധ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിക്കുകയായിരുന്നു അവര്‍. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് ഒരു കാരണവശാലും സമ്മര്‍ദ്ദത്തിന് വഴങ്ങി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അറ്റകുറ്റപ്പണി നിര്‍വഹിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാവുന്ന കെട്ടിടങ്ങളുടെ പ്രത്യേക ലിസ്റ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നതെന്നും അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: