മുംബൈ: മഹാരാഷ്ട്രയിലെ നാസിക്, നാഗ്പൂര്‍ ജില്ലകള്‍ കൂടി ‘രാമായണ വലയത്തില്‍’. വിനോദ സഞ്ചാര മന്ത്രാലയം പുതിയതായി രൂപീകരിച്ച സ്വദേശ് ദര്ശന് പദ്ധതി പ്രകാരമാണ് ജില്ലകളെ രാമയണ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തിയത്.
ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വദേശ് ദര്ശന് പദ്ധതിയുടെ കിഴിലുള്ള രാമായണ, കൃഷ്ണ സര്‍ക്യൂട്ടുകളുടെ ആദ്യ യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ആറ് സംസ്ഥാനങ്ങളിലായി 11 പ്രദേശങ്ങളിലുള്ള രാമായണ സര്‍ക്യൂട്ടിലേയ്ക്ക് നാസിക്കിനേയും നാഗ്പൂരിനേയും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
നേരത്തെ രാമായണ സര്‍ക്യൂട്ടില്‍ ഉത്തര്‍പ്രദേശിലെ അയോദ്ധ്യ, നന്ദീഗ്രാം, ശ്രിംഗ്വേര്‍പൂര്‍, ചിത്രകൂട് എന്നിവിടങ്ങളും. ബീഹാറിലെ സീതാമര്‍ഹി, ബുസാര്‍, ദര്‍ഭംഗ എന്നിവിടങ്ങളും, ഛത്തീസ്ഗഡിലെ ജഗ്ദള്പുര് തെലുങ്കാനയിലെ ഭദ്രാചലം, കര്‍ണാടകയിലെ ഹമ്പി, തമിഴ്നാട്ടിലെ രാമേശ്വരം എന്നീ പ്രദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമെയാണ് നാസിക്കിനേയും നാഗ്പൂരിനേയും 13-ാമതായി സര്‍ക്യൂട്ടില്‍ ചേര്‍ത്തിരിക്കുന്നത്.
കൃഷ്ണ സര്ക്യൂട്ടിലാകട്ടെ അഞ്ച് സംസ്ഥാനങ്ങളിലായി 12 പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ ദ്വാരക; രാജസ്ഥാനിലെ നത്ദ്വാരാ, ജയ്പൂര്‍, സികാര്‍; കുരുക്ഷേത്രയിലെ ഹരിയാന, മധുര, വൃന്ദാവന്‍, ഗോകുല്‍, ബര്‍സാന, നന്ദഗോണ്‍; ഉത്തര്‍പ്രദേശിലെ ഗോവര്ദ്ധന്; ഒഡീഷയിലെ പുരി എന്നിവിടങ്ങളാണ് കൃഷ്ണ സര്‍ക്യൂട്ടിലുള്ളത്.
സ്വദേശ് ദര്ശന് പദ്ധതിയിന്‍ കീഴില്‍ 13 സര്ക്യൂട്ടുകളാണുള്ളത്. തെക്കുകിഴക്കന്‍ ഭാരത സര്‍ക്യൂട്ട്, ബുധിസ്റ്റ് സര്‍ക്യൂട്ട്, ഹിമാലയന്‍ സര്‍ക്യൂട്ട്, കോസ്റ്റല്‍ സര്‍ക്യൂട്ട്, കൃഷ്ണ സര്‍ക്യൂട്ട്, ഡസേര്‍ട്ട് സര്‍ക്യൂട്ട്, ട്രൈബല്‍ സര്‍ക്യൂട്ട്, ഇക്കോ-സര്‍ക്യൂട്ട്, വൈല്‍ഡ് സര്‍ക്യൂട്ട്, റൂറല്‍ സര്‍ക്യൂട്ട്, സ്പിരിച്ച്വല്‍ സര്‍ക്യൂട്ട്, രാമായണ സര്‍ക്യൂട്ട്, ഹെറിട്ടേജ് സര്‍ക്യൂട്ട് എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: