ന്യൂദല്‍ഹി: ഇന്ത്യക്ക് ഇറാനുമായുള്ള വ്യാപാര ബന്ധത്തില്‍ അമേരിക്കക്ക് ആശങ്ക. യുഎസിലെ ഏറ്റവും ശക്തമായ അമേരിക്കന്‍ ജ്യോൂയിഷ് കമ്മറ്റി(എജെസി)ക്കാണ് ഇക്കാര്യത്തില്‍ കടുത്ത ആശങ്കയുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് പ്രതിനിധികള്‍ ഉടന്‍ തന്നെ ഇറാന് സന്ദര്‍ശിക്കുമെന്ന വാണിജ്യ സെക്രട്ടറി രാഹുല്‍ ഖുല്ലാറിന്റെ പ്രസ്താവനയാണ് ഇതിന് കാരണം.
ഇത് സംബന്ധിച്ച് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിന് എജെസി കത്തയച്ചു. നിലവിലുള്ള സാഹചര്യത്തില്‍ നിന്നും സാമ്പത്തിക മുതലെടുപ്പിനാണ് ഇന്ത്യയുടെ ശ്രമമെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇറാന് വിപണിയില്‍ നിന്നും യൂറോപ്പ് പിന്മാറിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ബിസിനസ് അവസരങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇന്ത്യന്‍ പ്രതിനിധികള്‍ ഇറാനിലെത്തുന്നതെന്ന് എജെസി പ്രസിഡന്റ് റോബര്‍ട്ട് എല്മാന് പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കത്തെ ആശങ്കയോടെയാണ് യുഎസ് കാണുന്നതെങ്കിലും ഇറാന്റെ ബാങ്കിങ്, ഊര്‍ജ മേഖലകളില്‍ സാമ്പത്തിക സമ്മര്‍ദ്ദം പ്രയോഗിക്കുന്നതിനാണ് അമേരിക്കയുള്‍പ്പടെയുള്ള രാഷ്ട്രങ്ങളുടെ ശ്രമം. ഇറാന്റെ ആണവായുധ ശേഷി തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സുരക്ഷയെ സംബന്ധിച്ച ഉത്കണ്ഠകള്‍ മറികടന്ന് വ്യാപാര താല്പര്യം മാത്രം ലക്ഷ്യംവച്ചുള്ളതാണ് ഇന്ത്യയുടെ നീക്കമെന്ന് എജെസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: