ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിനും വറുതി സഹായത്തിനും തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സംസ്ഥാന ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, കശുവണ്ടി വ്യവസായമന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ.
മത്സ്യത്തൊഴിലാളി, കശുവണ്ടി മേഖലകളിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍, കേന്ദ്ര വാണിജ്യ സെക്രട്ടറി റീത്ത തിയോത്തിയ, വാണിജ്യ ജോയിന്റ് സെക്രട്ടറി ഡി.കെ. സിങ്, റവന്യൂ സെക്രട്ടറി ഡോ. ഹസ്മുഖ് അധിയ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള വറുതിക്കാല ധനസഹായത്തിലെ കേന്ദ്ര വിഹിതം 900 രൂപയില്‍ നിന്ന് 1,500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതനുസരിച്ച് അടുത്ത വര്‍ഷം വറുതി സഹായമായി 4,500 രൂപ നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ. 2,700 രൂപയാണ് നിലവില്‍ സഹായം. ഭവന നിര്‍മ്മാണത്തിനുള്ള കേന്ദ്ര സഹായം 75,000 രൂപയില്‍ നിന്ന് 1.2 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും.
ഇതോടെ തൊഴിലാളികള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ സഹായം നല്‍കാനാകും. ഉള്‍നാടന്‍ മേഖലയിലെ കുളം, ടാങ്ക് നിര്‍മ്മാണത്തിനുള്ള കേന്ദ്ര സഹായം 75,000 രൂപയില്‍ നിന്ന് മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പുതിയ കുളങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹായം മൂന്നു ലക്ഷം രൂപയില്‍ നിന്ന് ഏഴു ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും. കടല്‍ക്ഷോഭത്തെ പ്രകൃതി ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അംഗീകാരത്തിനു വിധേയമായി പരിഗണിക്കും. വിത്തുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അക്വാ കള്ച്ചറിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് രാധാമോഹന്‍ സിങ് അറിയിച്ചതായി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് മറൈന്‍ ആംബുലന്‍സ് വാങ്ങണമെന്ന ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കും. ബോട്ടുടമകള്‍ക്ക് ഡീസല്‍ സബ്സിഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡിയും അനുവദിക്കണമെന്ന ആവശ്യം പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വായ്പയുടെ പലിശ കാര്‍ഷിക മേഖലയിലേതിന് തുല്യമാക്കുന്നതിന് റിസര്‍വ്വ് ബാങ്കുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കേരളത്തിലെ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ ഗവേഷണ ഫലങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുന്നതിന് ഫീസ് ഈടാക്കുന്ന നിലവിലെ രീതി മാറ്റുന്നത് ചര്‍ച്ച നടത്തും. സമുദ്രാന്തര്‍ ഭാഗത്തെ മത്സ്യസ്രോതസ് ഉപയോഗിക്കുന്നതിനുള്ള അവകാശം 12 നോട്ടിക്കല്‍ മൈലില്‍ നിന്ന് 36 നോട്ടിക്കല്‍ മൈലായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ക്ക് തീരപ്രദേശത്ത് വീട് വയ്ക്കാന്‍ നിലവിലുള്ള നിയമം പുതിയ മുനിസിപ്പാലിറ്റികള്‍ക്കും ബാധകമാക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉറപ്പ് നല്കി. ഇതിനായി ജൂലൈ അവസാനം തിരുവനന്തപുരത്ത് ദ്വിദിന ശില്‍പ്പശാല നടത്തും. കശുവണ്ടിയുടെ ഇറക്കുമതി തീരുവ ഒഴിവാക്കുന്ന കാര്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി അറിയിച്ചു.
ഡീഗോ ഗാര്‍ഷ്യയില്‍ ബ്രിട്ടീഷ് നാവിക സേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 19 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉറപ്പ് നല്‍കിയതായി മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. നാവിക കോടതി വിധിപ്രകാരം ആറു ലക്ഷം രൂപയുടെ ജാമ്യത്തില്‍ ഇവരെ മോചിപ്പിക്കാമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
ഇതില്‍ കേരളത്തിന്റെ വിഹിതം എത്രയാണോ അത് എത്രയും പെട്ടെന്ന് നല്‍കും. കോടതി വിധി പകര്‍പ്പ് ലഭ്യമാക്കുന്നതിന് എത്രയും വേഗം ഇടപെടുമെന്ന് സുഷമാ സ്വരാജ് ഉറപ്പ് നല്കി. കേരളത്തില്‍ നിന്നുള്ള ആറും തമിഴ്നാട്ടില്‍ നിന്നുള്ള പതിമൂന്നും അസമില്‍ നിന്നുള്ള ഒരാളും മെയ് 27 മുതല്‍ തടവിലാണ് എന്നാണ് വിവരം. കൊച്ചി മത്സ്യബന്ധന തുറമുഖത്ത് നിന്ന് ഇബ്രാഹിം, വാര്‍വിന്‍ മന്ന എന്നീ യാത്രാബോട്ടുകളില്‍ മെയ് 14 നാണ് ഇവര്‍ മീന്‍ പിടിക്കാന്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: