കൊച്ചി: നോക്കുകൂലി വിമുക്ത ജില്ലയില്‍ കേന്ദ്രമന്ത്രിക്കും രക്ഷയില്ലാതായി. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസിന്റെ തോപ്പുംപടിയിലെ വീട്ടിലേക്ക് ജനറേറ്ററുമായി വന്ന വാഹനം ചുമട്ടുതൊഴിലാളികള്‍ തടഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവം. ഒടുവില്‍ ചുമട്ടുതൊഴിലാളികളുടെ ഭീഷണിക്ക് മുന്നില്‍ മന്ത്രിയുടെ മകള്‍ 3500 രൂപ നല്കി പ്രശ്നമൊതുക്കി. ഇതറിഞ്ഞ മന്ത്രിയുടെ ഓഫീസ് ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ടു. പ്രശ്നം രൂക്ഷമായതോടെ ക്ഷേമ ബോര്‍ഡ് അധികൃതര്‍ യൂണിയന് നേതാക്കളുമായി ബന്ധപ്പെട്ട് പണം തിരികെ നല്കി പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. ഇത് പശ്ചിമകൊച്ചിയിലെ ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി അരങ്ങേറുന്ന പകല്‍ക്കൊള്ളയായ നോക്കുകൂലിക്ക് മുന്നില്‍ അധികൃതരും മുട്ടുമടക്കുകയാണ്. കഴിഞ്ഞ ദിവസം പള്ളുരുത്തി എസ്ഐ എസ്. രാജേഷിന്റെ വീട് നിര്‍മാണത്തിനായി പ്രത്യേക അനുമതി വാങ്ങിക്കൊണ്ടുവന്ന മണല്‍ലോറിയും സിഐടിയു യൂണിയനില്‍പ്പെട്ടവര്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. ഒരു ലോഡിന് 80 രൂപ പ്രകാരം നോക്കുകൂലിയും വാങ്ങിയാണ് തൊഴിലാളികള്‍ പിന്‍വാങ്ങിയത്. എസ്ഐ ആണെന്ന് പറഞ്ഞുനോക്കിയെങ്കിലും തൊഴിലാളികള്‍ വകവെച്ചില്ല. യൂണിയന് നിര്‍ദ്ദേശമാണെന്നാണ് തൊഴിലാളികള്‍ എസ്ഐയോട് പറഞ്ഞത്. പശ്ചിമകൊച്ചിയില്‍ നോക്കുകൂലി നിര്‍ബാധം തുടരുകയാണ്. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്ന കേന്ദ്രമന്ത്രിക്കും ക്രമസമാധാനപാലനം നടത്തുന്ന പോലീസ് ഇന്സ്പെക്ര്ക്കും ഇതില്‍നിന്ന് രക്ഷയില്ല. ഏതാനും ദിവസം മുമ്പ് പള്ളുരുത്തിയില്‍ മര ഉരുപ്പടികള്‍ കയറ്റിവന്ന വണ്ടി തടഞ്ഞ തൊഴിലാളികള്‍ വീട്ടുടമയെ മര്ദ്ദിക്കുകകൂടി ചെയ്തതോടെ തൊഴിലാളികള്‍ തൊഴില്‍ എന്ന മാന്യതയുടെ അതിര്‍വരമ്പും ലംഘിക്കുകയായിരുന്നു. ക്ഷേമബോര്‍ഡില്‍ രേഖാമൂലം പരാതി കൊടുത്താലും ക്ഷേമബോര്ഡുകാര് ദല്ലാളന്മാരായി അധഃപതിച്ച് പരാതികള്‍ക്ക് നടപടി സ്വീകരിക്കാതെ ഒത്തുതീര്‍പ്പുകാരായി മാറിയതായി ആക്ഷേപമുണ്ട്. കൊച്ചി സിറ്റിയുടെ വിവിധ കേന്ദ്രങ്ങളിലും അനുദിനം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന നിലക്ക് ബന്ധപ്പെട്ടവരും മൗനം തുടരുകയാണ്. ഏറെ കൊട്ടിഘോഷിച്ച് എറണാകുളത്തെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ച സര്‍ക്കാര്‍ സംവിധാനവും കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: