ശ്രീനഗര്‍: എഴുപത്തഞ്ച് വര്‍ഷത്തിന് ശേഷം കശ്മീരില്‍ പണ്ഡിറ്റുകള്‍ കുംഭമേള ആഘോഷിച്ചു. വടക്കന്‍ കശ്മീരിലെ ഷാദിപോറ മേഖലയില്‍ ഝലം, സിന്ധ് നദികളുടെ സംഗമസ്ഥലത്താണ് കുംഭമേളയാഘോഷം നടന്നത്. താഴ്വരയില് നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് പണ്ഡിറ്റ് കുടുംബങ്ങള്‍ കുംഭമേളയില്‍ പങ്കെടുത്ത് സാഫല്യം നേടി.
1941 ലാണ് അവസാനമായി ഇവിടെ കുംഭമേള നടന്നത്. ഖീര്‍ ഭവാനി മേളയില്‍ പങ്കെടുത്തതിനു ശേഷം പുണ്യനദികളില്‍ മുങ്ങി പാപങ്ങള്‍ കഴുകിക്കളഞ്ഞ സന്തോഷത്തിലാണ് പണ്ഡിറ്റുകള്‍. സുരക്ഷയ്ക്കും ഗതാഗതത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടി വിപുലമായ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് സേവനമൊരുക്കി ബിജെപിയും രംഗത്തുണ്ടായിരുന്നു.
മേഖലയിലെ മുസ്ലിം ജനസമൂഹവും കുംഭമേളയ്ക്ക് വേണ്ട സഹായം ചെയ്തു. മേളയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള സ്റ്റാളുകളും മറ്റ് സേവനങ്ങളും ചെയ്ത് മുസ്ലിം ജനസമൂഹവും പണ്ഡിറ്റുകള്‍ക്ക് പിന്തുണയറിയിച്ചു. പൂവും, പഴങ്ങളും, പച്ചക്കറികളും പാനീയങ്ങളും മറ്റും ഇവര്‍ നല്‍കിയിരുന്നു.
നദികള്‍ കടക്കാനുള്ള തോണികളും ഇവര്‍ ഒരുക്കി.
കശ്മീരി പണ്ഡിറ്റുകളില്ലാതെ കശ്മീരിനൊരിക്കലും പൂര്‍ണത കൈവരില്ല എന്ന് ഖീര്‍ ഭവാനി മേളയില്‍ പങ്കെടുത്ത മുഖ്യമന്ത്രി മെഹബൂബ മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ അനുകൂല സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് താഴവരയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പണ്ഡിറ്റുകള്‍. 1941ന് ശേഷം നടന്ന ഈ മഹാകുഭമേള വലിയ വിജയമായിരുന്നുവെന്ന് മഹാകുഭമേളക്ക് നേതൃത്വം നല്കിയ എ.കെ. കൗള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: