കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച നാദാപുരം തൂണേരി സി.കെ. ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട സാഹചര്യത്തില്‍ സിപിഎം നേതൃത്വം ഷിബിന്റെ കുടുംബത്തോട് മാപ്പുപറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പ്രമുഖ അഭിഭാഷകനെ തന്നെ നിയോഗിച്ചുകൊണ്ട് കേസ് സമര്‍ത്ഥമായി അട്ടിമറിക്കാന്‍ തുടക്കം മുതല്‍ സിപിഎം ശ്രമിച്ചിരുന്നു.
ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികള്‍ക്കും ഒന്നിന് പുറകെ ഒന്നായി ജാമ്യം ലഭിക്കുമ്പോഴും കോടതിയില്‍ കണ്ണടച്ചു നില്‍ക്കുകയായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. തുടക്കംമുതലേ കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചു എന്ന ബിജെപിയുടെയും യുവമോര്‍ച്ചയുടെയും ആരോപണം ശരിവെക്കുന്നതാണ് കേസിന്റെ വിധി.
എഫ്ഐആറില്‍ മുഴുവന്‍ പ്രതികളുടെയും പേരുണ്ടായിട്ടും മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞിട്ടും വെറുതെ വിടാനുണ്ടായ പഴുത് പ്രോസിക്യൂഷന് സ്വയം ഉണ്ടാക്കിക്കൊടുത്തതാണ്. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, ലീഗ് നേതാക്കളും തൂണേരി കലാപത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നടത്തിയ പ്രസ്താവനകള്‍ പ്രതിഭാഗം വക്കീല്‍ നിരവധി തവണ കോടതിയില്‍ ഉന്നയിച്ചു.
ഇത് കോടതിക്ക് സംശയം ഉളവാക്കുന്നതിന് കാരണമായി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിനെ തന്നെ ഷിബിന്റെ വീട്ടില്‍ കൊണ്ടുവന്ന് കേസ് ഒത്തുതീര്‍ക്കാന്‍ നേതൃത്വം നല്കിയ സിപിഎം ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
തെരുവംപറമ്പ് ബിനുവിന്റെ കൊലപാതകം മുതല്‍ ഷിബിന്റെ കൊലപാതകം വരെയുള്ള കേസുകളില്‍ സിപിഎം-ലീഗ് നേതൃത്വം നടത്തിയ ഒത്തുതീര്‍പ്പ് ഈ കേസിലെ വിധിയോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ചപോലെ ഈ കേസില്‍ ഷിബിന്റെ കുടുംബത്തിന് നിയമസഹായം നല്കാന് യുവമോര്‍ച്ച തയ്യാറാണെന്നും അഡ്വ. കെ.പി. പ്രകാശ്ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: