കൊച്ചി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ മൃതദേഹം അന്ത്യാഭിലാഷം അനുസരിച്ച് കുമരകം സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ അവകാശം നിഷേധിച്ചത് അക്രൈസ്തവവും മനുഷ്യാവകാശത്തിന് നേരെയുള്ള വെല്ലുവിളിയുമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.
പുരോഹിതരുടെ അധികാര ധാര്‍ഷ്ട്യത്തിന്റെ തെളിവാണിത്. 2009ല്‍ നിയമ പരിഷ്കരണ സമിതി നിര്‍ദേശിച്ച ചര്‍ച്ച് ആക്ട് നടപ്പിലാക്കണം. ആക്ട് നിലവില്‍ വന്നാല്‍ ക്രൈസ്തവ സഭകളുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമസംവിധാനം നിലവില്‍ വരും. എന്നാല്‍ മാത്രമെ പുരോഹിതരുടെ നിലപാടില്‍ മാറ്റമുണ്ടാകുകയുള്ളു.
മേരി ജോണ്‍ മിശ്രവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പള്ളി വികാരിയും കമ്മിറ്റിയും മൃതശരീരം അടക്കം ചെയ്യാനുള്ള അനുവാദം നിഷേധിച്ചത്. എന്നാല്‍ ഒരു ക്രൈസ്തവ വിശ്വാസി വിശ്വാസ ജീവിതം ഉപേക്ഷിച്ച് സാധാരണ ജീവിതം നയിച്ചാല്‍പ്പോലും ഏതെങ്കിലും ഒരു ഘട്ടത്തില്‍ തന്റെ വിശ്വാസത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചാല്‍ ആഗ്രഹ നിവൃത്തി വരുത്തണമെന്ന് സഭാ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്.
രാജ്യത്തെ നിയമങ്ങളെയും സഭാ നിയമങ്ങളെയും കാറ്റില്‍പറത്തി ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ച പള്ളി അധികാരികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജോസഫ് വെളിവില്‍, ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, സ്റ്റാന്‍ലി പൗലോസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: