ജിഷ വധക്കേസില്‍ ഇവിടുത്തെ ഇരുമുന്നണികളെയും സംശയിക്കേണ്ടിയിരിക്കുന്നു. ഈ കേസ്, പണം കൊടുത്ത് എത്രയും വേഗം ഇല്ലാതാക്കാനാണ് രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്. ദളിതനു മാത്രമല്ല ആരുടെയും ജീവനും സ്വത്തിനും ഇവിടെ വിലയില്ലാതായിരിക്കയാണ്. കൊല്ലപ്പെട്ടു കഴിയുമ്പോഴാണ് ജീവന്റെ വില നിശ്ചയിക്കുന്നത്. കൊല്ലപ്പെടാതിരിക്കാനും സംരക്ഷിക്കപ്പെടാനുമാണ് നീതിന്യായ വ്യവസ്ഥയിലൂടെയുള്ള ഒരു ഭരണം ആവശ്യമായി വരുന്നത്.
ആ കടമ സര്‍ക്കാരുകള്‍ നിറവേറ്റുന്നില്ല.
ഒരു വ്യക്തി ദാരുണമായി, മൃഗീയമായി കൊല്ലപ്പെട്ടു കഴിയുമ്പോള്‍, ബന്ധുക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതിന്റെ നൂറിരട്ടി സാമ്പത്തികസഹായം നല്കി, കേസുകള്‍ ഇല്ലാതാക്കാനാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. ജിഷയുടെ അമ്മയ്ക്ക് കെപിസിസി 15 ലക്ഷം രൂപ കൊടുത്തു. എല്‍ഡിഎഫ് പെന്ഷന് എന്ന പേരില്‍ 5000 രൂപയും വീടും സഹോദരിക്കു സര്‍ക്കാര്‍ ജോലിയും കൊടുക്കാനും തീരുമാനിച്ചു.
ഇനി ദുരൂഹ സാഹചര്യത്തില്‍ മൃഗീയമായി കൊല്ലപ്പെട്ട, പല സ്വപ്നങ്ങളും താലോലിച്ചു ജീവിച്ചിരുന്ന ആ പാവം പെണ്‍കുട്ടിക്കുവേണ്ടി ആരാണു കേസു നടത്താനുണ്ടാവുക. ഇങ്ങനെ അനീതിക്കെതിരെ ശബ്ദിക്കാനുള്ളവരെ പണംകൊടുത്തും മറ്റും സ്വാധീനിച്ച് നിശബ്ദരാക്കുന്ന ഭരണമല്ല നമുക്ക് വേണ്ടത്. ഇത് ഒരുതരം ഭരണ മുഷ്ക്കും ധൂര്‍ത്തുമാണ്.
മേല്‍പ്പറഞ്ഞതായ ആനുകൂല്യങ്ങളെല്ലാം ആ കുടുംബത്തിന് നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ ഇങ്ങനൊരു ദാരുണാന്ത്യം സംഭവിക്കുമായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടുത്തിരിക്കുന്ന ഈ ആനുകൂല്യങ്ങളൊന്നും അവരുടെ കയ്യിലെ പണമല്ല, സര്‍ക്കാര്‍ ഖജനാവിലെ പണമാണ്. ഇത് അന്നായാലും ഇന്നായാലും ആരും ചോദ്യം ചെയ്യുന്നില്ല.
പിന്നെന്തുകൊണ്ട് പാവപ്പെട്ട ഒരു കുടുംബത്തെ സഹായിക്കാന്‍ ഈ മന്ത്രിമാര്‍ക്കൊന്നും മനസ്സനുവദിക്കുന്നില്ല. പാവപ്പെട്ട ഒരു കുടുംബത്തിലെ ആരെങ്കലും ഒരാളെ കൊലക്കുകൊടുത്താലെ സര്‍ക്കാരാനുകൂല്യം കിട്ടുകയുള്ളൂ എന്നണോ? ഏക്കറുകണക്കിന് ഭൂമി പതിച്ചുകൊടുക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കില്‍, പാവപ്പെട്ടവനു അഞ്ചുസെന്റു ഭൂമി പതിച്ചുകൊടുക്കാന്‍ ഏതു നിയമമാണനുവദിക്കാത്തത്, എന്തുകൊണ്ടാനിയമം, മൃഗീയ ഭൂരിപക്ഷമുള്ള മന്ത്രിസഭ മാറ്റുന്നില്ല?
ശ്രീകുമാര്‍, ചാലക്കുടി
രാജേട്ടന് പ്രതിരോധിക്കണം
കേരള നിയമസഭയുടെ അറുപത് വര്‍ഷചരിത്രത്തില്‍ നാളിതുവരെ ഇടതു-വലത് മുന്നണികള്‍ മാറി മാറി ഭരണ-പ്രതിപക്ഷ മുന്നണികളായിരുന്നുവെങ്കില് പതിനാലാം നിയമസഭയില്‍ ഒ.രാജഗോപാലിന്റെ മഹനീയ സാന്നിധ്യം കേരള ജനതയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്കുന്നു.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ഇരുമുന്നണികളുടേയും എല്ലാ ഒത്തുകളികളെയും നിഷ്പ്രഭമാക്കി രാജേട്ടന് കൈവരിച്ച വന്‍നേട്ടം കേരള ജനതയുടെ വിജയമായിട്ടാണ് രാഷ്ട്രീയ കേരളവും നിരീക്ഷകരും വിലയിരുത്തുന്നത്.
ന്യൂനപക്ഷ വോട്ടുകള്‍ വലിയതോതില്‍ ഇടതുപക്ഷത്തേക്ക് ചരിഞ്ഞില്ലായിരുന്നുവെങ്കില് ഏഴിടത്ത് രണ്ടാം സ്ഥാനത്തുവന്ന എന്‍ഡിഎ സഖ്യം ഒന്നാം സ്ഥാനത്ത് വരികയും മുപ്പതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് മുകളില്‍ നേടി പല മണ്ഡലങ്ങളിലും ഒന്നുകില്‍ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് വരികയോ ചെയ്യുമായിരുന്നു എന്ന കാര്യം തീര്‍ച്ച.
സത്യപ്രതിജ്ഞയ്ക്കുശേഷം രാജേട്ടന് വാര്ത്താലേഖകരിലൂടെ കേരളജനതയോട് പറഞ്ഞത്
സഭയ്ക്കകത്ത് സര്‍ക്കാരിന്റെ നല്ല കാര്യങ്ങളെ കലവറയില്ലാതെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ സഭയ്ക്കകത്തും പുറത്തും അതിശക്തമായി പ്രതിരോധിക്കുമെന്നുമാണല്ലോ?
രാജേട്ടന്റെ ദൃഢതയാര്‍ന്ന ഈ പ്രഖ്യാപനമാണ് എന്‍ഡിഎയ്ക്കും കേരള ജനതയ്ക്കും ആത്മവീര്യവും വിശ്വാസവും പകരുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് തീവെട്ടിക്കൊള്ളകള്‍ക്ക് ഭരണപക്ഷം കഴിഞ്ഞ കാലങ്ങളിലേതുപോലെ അഡ്ജസ്റ്റുമെന്റിന് തുനിഞ്ഞാല്‍ രാജേട്ടന് പ്രതിരോധിക്കണമെന്നാണ് കേരള ജനത ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നത്.
സി.എം.നാസര്‍,
ബിജെപി ന്യൂനപക്ഷമോര്‍ച്ച മണ്ഡലം
കണ്‍വീനര്‍,
കുന്നത്തുനാട്
തരൂരിന്റെ നിരാശകള്‍
”നിരാശകളുടെ ഒരു പട്ടിക”(ശശി തരൂരിന്റെ ലേഖനം-മാതൃഭൂമി ) വായിച്ചപ്പോള്‍ തോന്നിയത് എഴുതാതെ വയ്യ.
രാഷ്ട്രീയ ശത്രുതയാവാം. പക്ഷേ ഇത്രയ്ക്ക് അധഃപതിക്കരുത്. തറവേലത്തരം, തേഡ്റേറ്റ് എന്നൊക്കെ പറയാം.
ഒന്നുമല്ലെങ്കില്‍ യുഎന്നില്‍ ഒരുയര്‍ന്ന പോസ്റ്റില്‍ ഇരുന്നതല്ലേ?
കൂലി എഴുത്തുകാരുപോലും ഇത് ചെയ്യില്ല. ഇതിന്നു കൂട്ടുനില്ക്കാന് മാതൃഭൂമിക്കെങ്ങനെ സാധിക്കുന്നു. കഷ്ടം!
”….യുവാക്കള്‍ക്ക് തൊഴിലോ ഒന്നുമില്ലാതെ വര്‍ഗീയതയുടെയും ഹിന്ദുത്വവിജയഗാഥകളുടെയും കഥ മാത്രമായിരുന്നു എല്ലായിടത്തും….” എന്നും തരൂര്‍ എഴുതിക്കണ്ടു.
ഈ രണ്ടുവര്‍ഷംകൊണ്ട് എന്തെങ്കിലും ഒന്ന് ഹിന്ദുക്കള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ടോ? പറയാമോ? പിന്നെന്തു വിജയഗാഥയാണ് മഹാന് ഉദ്ദേശിക്കുന്നത്? ആരു ഭരിച്ചാലും മറ്റുള്ളവര്‍ കാര്യം നേടുന്നു, ഹിന്ദുക്കള്‍ നോക്കിനില്ക്കുന്നു, ഇതല്ലേ സത്യം.
മോദിയുടെ യാതൊരുയോഗ്യതയും തരൂരിനില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.
രവിചന്ദ്രന്‍, കോഴിക്കോട്
സത്യപ്രതിജ്ഞയിലെ അനൗചിത്യം
നിയമസഭയിലെ ചില അംഗങ്ങള്‍ ഇംഗ്ലീഷ്, കന്നട, തമിഴ് തുടങ്ങിയ ഭാഷകളില്‍ സത്യപ്രതിജ്ഞ ചെയ്തു. മാതൃഭാഷയില്‍ പ്രതിജ്ഞ ചെയ്യാനുള്ള ഔചിത്യവും മര്യാദയും കാണിക്കാമായിരുന്നു. തങ്ങളെ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കന്നടയും തമിഴും സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായതിനാല്‍ അവരെ പ്രീണിപ്പിക്കാനാവും അങ്ങനെ ചെയ്തത്.
പക്ഷേ ജനങ്ങള്‍ തെരഞ്ഞെടുത്തു വിട്ടത് കേരളത്തിന്റെ നിയമസഭയിലേക്കാണല്ലോ. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും മലയാളികള്‍ നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെടാറുണ്ടെങ്കിലും അവരാരും മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാറില്ല. നിയമസഭയ്ക്കകത്തു പോലും ഭാഷാഭിമാനം ഇല്ലാത്തവരുണ്ടാകുന്നു. ഇംഗ്ലീഷില്‍ പ്രതിജ്ഞ ചെയ്ത കെ.മുരളീധരനും ഹൈബി ഈഡനും ആരെയാണാവോ തൃപ്തിപ്പെടുത്തേണ്ടത്. ദിവസവും അമ്പലത്തില്‍ തൊഴുന്ന അയിഷാപോറ്റി ചന്ദനക്കുറിയും ധരിച്ച് സഗൗരവം പ്രതിജ്ഞ ചെയ്തു!
പ്രമോദ്, പുനലൂര്‍
മലയാളം ചാനലുകള്‍ക്ക് മഞ്ഞത്താല്പ്പര്യങ്ങള്
അഞ്ചു വിദേശരാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് നമ്മുടെ പ്രധാനമന്ത്രി ശ്രീനരേന്ദ്രമോദി തിരിച്ചെത്തിയിരിക്കുകയാണ്.
നമ്മുടെ രാജ്യത്തിന് ഗുണകരമായ നിരവധി കരാറുകളില്‍ ഏര്‍പ്പെടുകയും രാജ്യത്തുനിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യങ്ങളായ പൈതൃകവിഗ്രഹങ്ങളും സമ്പത്തുകളും ചര്‍ച്ചകളിലൂടെ രാജ്യത്ത് തിരിച്ചെത്തിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചരിത്രം കുറിച്ചു.
പ്രധാനമന്ത്രിയുടെ യുഎസ് കോണ്‍ഗ്രസ് പ്രസംഗത്തില്‍ ഓരോ വാചകത്തിനും അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് നാം കണ്ടു.
സരിതാകേസില്‍ കോയമ്പത്തൂരിലേക്ക് തുമ്പന്വേഷിച്ചുപോയ പോലീസ് സംഘത്തിന്റെ പിന്നാലെ ഒ.ബി. വാനുകളുമായി പാഞ്ഞ് ഓരോ മിനിട്ടിലും വാര്‍ത്തകള്‍ ലൈവായി കാണിച്ചുകൊണ്ടിരുന്നത് നാം കണ്ടു.
ഭാരതത്തിന്റെ പ്രധാനമന്ത്രി നടത്തിയ ചരിത്രപരമായ യാത്രയും അതിന്റെ നേട്ടങ്ങളും മലയാളികളെ കാണിക്കുവാന്‍ ചാനലുകള്‍ തയ്യാറായില്ല.
മലയാളം ചാനലുകള്‍ക്ക് രാജ്യതാല്‍പ്പര്യത്തേക്കാള്‍ ‘മഞ്ഞ’ താല്‍പ്പര്യങ്ങളാണ്. ലജ്ജാകരം.
ആര്.മോഹനന്,
ആലുവ
പ്രതികരിക്കാൻ ഇവിടെ എഴുതുക: