ബാങ്കോക്ക്: ബാങ്കോക്കില്‍ ബോംബ്സ്ഫോടന പരമ്പര. സ്ഫോടനം നടത്തിയ ഇറാന് ഭീകരന്റെ കാലുകള്‍ തകര്‍ന്നു. നാലുപേര്‍ക്ക് പരിക്കേറ്റു.
ഇറാന്കാരനെന്ന് കരുതുന്ന സയ്യദ് മൊറാബിയെന്ന ഭീകരനാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് സ്ഫോടനങ്ങള്‍ നടത്തിയത്. മധ്യബാങ്കോക്കിലെ എകാമെയ് മേഖലയില്‍ ഇയാള്‍ താമസിച്ചിരുന്ന വാടകവീടാണ് ആദ്യം തകര്‍ത്തത്. പിന്നീട് കയറ്റിക്കൊണ്ടുപോകാന്‍ വിസമ്മതിച്ച ഒരു ടാക്സികാറും തകര്‍ത്തു. പോലീസെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ ബോംബ് മരത്തില്‍ തട്ടി തിരികെ മൊറാബിയുടെ ദേഹത്തുവീണ് പൊട്ടിത്തെറിച്ചു. മൂന്നാമത്തെ സ്ഫോടനത്തില്‍ ഇയാളുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് തിട്ടിമ ചൈസെങ്ങ് വാര്‍ത്താലേഖകരെ അറിയിച്ചു. സ്ഫോടനങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യ, ജോര്‍ജിയന്‍ തലസ്ഥാനങ്ങളില്‍ ഇസ്രായേലി എംബസികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ബാങ്കോക്കിലെ ചാവേറാക്രമണം. ന്യൂദല്‍ഹിയിലും ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിയിലും നടന്ന ആക്രമണങ്ങള്‍ക്ക്പിന്നില്‍ ഇറാനാണെന്ന് ഇസ്രായേല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തായ്ലാന്റ് തലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടനവും ന്യൂദല്‍ഹിയിലെ ആക്രമണവും താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ലെന്ന് ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസഡര്‍ അനല്‍ വാധ്വ പറഞ്ഞു.
ദല്‍ഹിയിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനും അതിന്റെ ലെബനനിലെ സഹോദരപ്രസ്ഥാനമായ ഹെസ്ബൊള്ളയുമാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു. അടുത്തയിടെ ബാങ്കോക്കിലും അസര്ബെയ്ജാന് തലസ്ഥാനമായ ബകുവിലും സമാന ആക്രമണങ്ങള്‍ ഇസ്രയേല്‍ വിഫലമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: