കൊച്ചി: സരിതയുമായി പലതവണ സംസാരിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ നേരിട്ടു കണ്ടിട്ടില്ലെന്നും ഹൈബി ഈഡന് എംഎല്‍എ. സരിതയെ മൂന്നു തവണ കണ്ടെന്നും സോളാര്‍ പദ്ധതിയുടെ കാര്യത്തിന് ഒന്നിലധികം തവണ സരിതയുമായി സംസാരിച്ചിട്ടുണ്ടെന്നും മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്. സോളാര്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു ഇരുവരും.
ഹൈബിയുടെ 9447147091 എന്ന നമ്പറില്‍നിന്ന് സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 51 വിളികളും ഹൈബിയുടെ നമ്പറില്‍ നിന്ന് സരിതയുടെ 9446735555 എന്ന നമ്പറിലേക്കും തിരിച്ചും 14 വിളികളും നടത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് കമ്മീഷന് അഭിഭാഷകന് അഡ്വ. സി ഹരികുമാര്‍ കാണിച്ച സിഡിആര്‍ പരിശോധിച്ചശേഷം ഹൈബി സമ്മതിച്ചു. ഇതില്‍ ചില വിളികള്‍ മിനിട്ടുകള്‍ ദൈര്‍ഘ്യമുള്ളവയാണ്. ഒരു വിളി അഞ്ചുമിനിട്ടിലേറെ നീണ്ടതാണെന്ന് കമ്മീഷനില്‍ കക്ഷിചേര്‍ന്ന ആള് ഇന്ത്യാ ലോയേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച അഡ്വ.ബി രാജേന്ദ്രന് ചൂണ്ടിക്കാട്ടി.
സരിതയെ ആദ്യം കണ്ടത് 2012ല്‍ താന്‍ നയിച്ച കേരള യുവജനയാത്ര പാലക്കാടെത്തിയപ്പോഴാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. ആദ്യം അവര്‍ സോളാര്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ എംഎല്‍എ ഓഫീസില്‍ വരാന്‍ പറഞ്ഞു. പിന്നീട് എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സോളാര്‍ ഇലക്ട്രിഫിക്കേഷന് നടത്തുന്ന കാര്യം അവര്‍ സംസാരിച്ചു.
ഇതിനുള്ള പദ്ധതി റിപ്പോര്ടുമായി വരാന്‍ പറഞ്ഞതനുസരിച്ച് മൂന്നാംതവണ അവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്കി. ഇതിനായി എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിക്കുന്നതിന് മുന്നോടിയായി ഭരണാനുമതി നല്കാന് കലക്ടര്‍ക്ക് താന്‍ ശുപാര്‍ശക്കത്ത് നല്‍കിയിരുന്നു. 2012 ആഗസ്തിലാണിത്. അതുപ്രകാരം സരിത സാധ്യതാപഠനം നടത്തി മടങ്ങിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല. കാലതാമസം വന്നതിനാല്‍ ഭരണാനുമതി റദ്ദാക്കാനാവശ്യപ്പെട്ട് 2013 ഏപ്രിലില്‍ വീണ്ടും താന്‍ കളക്ടര്‍ക്ക് കത്തുനല്‍കിയെന്നും വിഷ്ണുനാഥ് പറഞ്ഞു.
2011 ജൂണ്‍ പത്തിന് ടീം സോളാര്‍ കമ്പനി എറണാകുളം ഡ്രീംസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് വിതരണം കഴിഞ്ഞശേഷം മടങ്ങിപ്പോന്നുവെന്നും ഹൈബി ഈഡന് മൊഴി നല്കി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പറഞ്ഞ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത്.
ഷാഫിയുടെ മണ്ഡലത്തില്‍പ്പെട്ട ചിലര്‍ക്ക് സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയിട്ടും പാനല്‍ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്ന് തട്ടിപ്പിനിരയായാവര്‍ പരാതിപ്പെട്ടിരുന്നു. ടീം സോളാര്‍ കമ്പനി തന്റെ മണ്ഡലത്തിലായതിനാല്‍ അതെക്കുറിച്ചന്വേഷിക്കാന് ഷാഫി പറഞ്ഞതനുസരിച്ച് സരിതയെ വിളിച്ചു. ഇക്കാര്യത്തിനുവേണ്ടി മാത്രമേ സരിതയുമായി സംസാരിച്ചിട്ടുള്ളൂ.
സരിതയുമായി മറ്റ് ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. ബിജു രാധാകൃഷ്ണനെയും അറിയില്ല. സരിത അറസ്റ്റിലായശേഷം യുഡിഎഫ് നിയമസഭാ കമ്മറ്റിയോ കോണ്‍ഗ്രസ് നിയമസഭാ കമ്മറ്റിയോ ഒരിക്കല്‍പ്പോലും സോളാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹൈബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: