തിരുവനന്തപുരം: വി.എ.അരുണ്‍കുമാറിനെ ഐ. സി. ടി അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന്് നിയമസഭാ സമിതിക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മൊഴി. അതേസമയം അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കേ അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയര്കടറായി നിയമിച്ചെന്ന് സമിതിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രിഎം.എ ബേബി മൊഴി നല്കി. വി.എസ്. അച്യുതാനന്ദനും എം.എ.ബേബിയും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ബേബിയുടെ മൊഴി വിഎസിനെ വെട്ടിലാക്കി. ഇതോടെ അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമാണ് സമിതിക്ക് ലഭിച്ചത്. വി. ഡി.സതീശന് അധ്യക്ഷനായ നിയമസഭാ സമിതിക്ക് മുന്നില്‍ മൊഴി നല്‍കവേയാണ് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബി അരുണ്‍കുമാറിന്റെ അനധികൃത നിയമനത്തെ ശരിവെച്ചത്.
വി.എസ് അച്യുതാനന്ദനും എം.എ.ബേബിയും സമിതിക്ക് മുന്നില്‍ ഹാജരായതോടെ തെളിവെടുപ്പ് പൂര്‍ത്തിയായി. രാവിലെ 10.30നാണ് വി.എസ്.നിയമസഭാ മന്ദിരത്തിലെത്തി മൊഴിനല്‍കിയത്. അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തീരുമാനം അടുത്ത സര്‍ക്കാരിന് വിടുകയാണ് താന്‍ ചെയ്തതെന്നുമാണ് അച്യുതാനന്ദന് സമിതിയെ അറിയിച്ചത്. അക്കാദമിയുടെ രജിസ്ട്രേഷന് നടപടികള്‍ക്കായി ഐഎച്ച്ആര്‍ഡി സ്വന്തം നിലയില്‍ നിയമനം നടത്തിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് സാങ്കേതികം മാത്രമാണെന്ന് എം.എ.ബേബി മൊഴി നല്കി. ഇതിന് നിയമപരമായ പിന്‍ബലമില്ല. ഐസിടി അക്കാദമി ഡയറക്ടറായി അരുണിനെ നിയമിച്ചത് അദ്ദേഹം സമര്‍ത്ഥനായ ഉദ്യോഗസ്ഥനായതിനാലാവാം. ഐസിടി അക്കാദമി നിയമനം നടത്താനുള്ള അധികാരം ഐഎച്ച്ആര്‍ഡിക്ക് സര്‍ക്കാര്‍ നല്‍കിയതാണെന്നും അതനുസരിച്ചാണ് താന്‍ നിയമനത്തിന് അംഗീകാരം നല്‍കിയതെന്നും എം.എ. ബേബി പറഞ്ഞു.
മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ വി.എസ് തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതും ഡയറക്ടര്‍ എന്ന നിലയില്‍ അരുണ്‍കുമാര്‍ ഒപ്പുവെച്ച മിനുട്സും അടക്കമുള്ള രേഖകള്‍ വച്ചുകൊണ്ടായിരുന്നു സഭാസമിതിയുടെ തെളിവെടുപ്പ്.
പിന്നീട് മൊഴിനല്‍കാനെത്തിയ എം.എ ബേബി, ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചെന്ന് സമ്മതിക്കുകയാണുണ്ടായത്. ഇതിന് ഐഎച്ച്ആര്‍ഡിക്ക് അധികാരമുണ്ട്. ഈ നിയമനത്തിന് വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ താനും പിന്നീട് മന്ത്രിസഭായോഗവും അംഗീകാരം നല്കി.
നേരത്തെ അരുണ്‍കുമാറില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുത്തിരുന്നു. വി.എസില്‍ നിന്നും എം.എ.ബേബിയില്‍ നിന്നുമാണ് തെളിവെടുക്കാനുണ്ടായിരുന്നത്. ഇത് പൂര്‍ത്തിയായതോടെ ഈമാസം 24ന് സമിതി അന്തിമ റിപ്പോര്‍ട്ട് തയാറാക്കും. ഐസിടി സംബന്ധമായ വിഷയത്തില്‍ മാത്രമേ താന്‍ മറുപടി നല്‍കൂവെന്ന് വി.എസ് സമിതിയോട് പറഞ്ഞെങ്കിലും പ്രതിപക്ഷ നേതാവിനും മകനുമെതിരായ ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കാനാണ് സ്പീക്കര്‍ അനുമതി നല്‍കിയതെന്ന് സമിതി അധ്യക്ഷന്‍ വി.ഡി. സതീശന് എംഎല്‍എ പറഞ്ഞു.
അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമവിരുദ്ധമായി മകന് വി.എ.അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ നിയമസഭയില്‍ തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചത്. 2011 ജൂലൈ 20നാണ് വി.ഡി സതീശന് എംഎല്‍എ അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചത്. അരുണ്‍കുമാറിനെ ഡയറക്ടറാക്കിയിട്ടില്ലെന്നും ഇക്കാര്യം നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്നും വി. എസ്. അച്യുതാനന്ദന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: