തിരുവനന്തപുരം: കൃഷിക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ജലസേചനവകുപ്പിന്റെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ.് ജലസേചന വകുപ്പില്‍ ഇ-ഗവേണന്സിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍വത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൃഷിക്കാര്‍ക്ക് ആത്യന്തികഫലം ലഭിക്കുന്ന പദ്ധതികള്‍ ഉണ്ടാവണം.
പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം. അഴിമതിയുടെ കാര്യത്തില്‍ മറ്റ് വകുപ്പുകളിലെ പോലെ ജലസേചന വകുപ്പിലും മന്ത്രിയോ പാര്‍ട്ടിയോ മന്ത്രിയുടെ ഓഫീസോ കൂട്ടുനില്‍ക്കില്ല. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കും.
സീനിയോറിറ്റിയും മറ്റ് ഘടകങ്ങളും പരിഗണിച്ച് കഴിയുന്നത്ര അസൗകര്യങ്ങള്‍ ഒഴിവാക്കിയാകും സ്ഥലമാറ്റ നിയമനം നടപ്പാക്കുക. ഇതേ സുതാര്യത താഴെത്തട്ടിലും ഉണ്ടായിരിക്കും.
ഭരണ നിര്‍വ്വഹണത്തില്‍ സമയനഷ്ടം ഒഴിവാക്കാനും സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം.
പ്രൈസ് എന്ന ഇ-ഗവേണന്‍സ് സോഫ്റ്റ്വെയര് വകുപ്പില്‍ പ്രാവര്‍ത്തികമാകുന്നതോടെ എസ്റ്റിമേറ്റ് രൂപീകരണം മുതല്‍ ടെന്‍ഡര്‍ അനുമതി നല്‍കുന്നത് വരെയുളള നടപടികളിലെ കാലതാമസം ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കെ.കൃഷ്ണന് കുട്ടി എംഎല്‍എ, ചീഫ് എഞ്ചിനീയര്‍ വി.കെ. മഹാനുദേവന്, പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ പൊണ്ണമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: