ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചട്ടങ്ങളും നിയമങ്ങളും നഗ്നമായി ലംഘിച്ചുള്ളതാണ് മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള തീരുമാനം. 300 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുക്കുകയും ചില വ്യക്തികളുടെ താല്‍പ്പര്യത്തിനുവേണ്ടി മാത്രം ഇത് പൂര്‍ണ്ണമായും സ്വകാര്യ പങ്കാളിത്തത്തിന്റെ കീഴില്‍ കൊണ്ടുവരികയുമാണ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശം. ഇതിന് പിന്നില്‍ വ്യാപകമായ അഴിമതിയും തട്ടിപ്പുമാണ്.
ജില്ലയിലെ രണ്ട് മന്ത്രിമാര്‍ മെഡിക്കല്‍ കോളേജിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും ഇതിനെയെല്ലാം വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് മെഡിക്കല്‍ കോളേജിന്റെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എംഎല്‍എ പറയുമ്പോള്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമായി മുമ്പുണ്ടാക്കിയ കരാറിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി ഏഴിന് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫീസിലാണ് രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ ഒരു ഉന്നത ഉദ്യോഗസ്ഥ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇത് അഴിമതി നടത്താനുള്ള സംരംഭമാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ആലപ്പുഴയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഹരിപ്പാട്ട് പ്രധാനപ്പെട്ട താലൂക്കാശുപത്രിയും സ്ഥിതിചെയ്യുമ്പോള്‍ ഇതിന്റെ വികസനത്തിനുവേണ്ടി കാര്യമായി യാതൊന്നും ചെയ്യാതെ പാവപ്പെട്ടവന്റെ ചികിത്സയ്ക്കുവേണ്ടി ചെന്നിത്തല എന്തു നല്‍കിയെന്ന് വ്യക്തമാക്കണം. സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പിന്നാലെ പായുന്നത് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ്.
മെഡിക്കല്‍ കോളേജ് വരുന്നതിന് യുവമോര്‍ച്ച എതിരല്ല. എന്നാല്‍ ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാകണം. കരുവാറ്റയില്‍ മെഡിക്കല്‍ കോളേജിനുവേണ്ടി ഏറ്റെടുത്ത സ്ഥലം കൂടുതലും തണ്ണീര്‍ത്തടങ്ങളും കൃഷിഭൂമിയുമാണ്. നെല്‍വയല്‍ എവിടെയെങ്കിലും നികത്തിയാല്‍ അവിടെയൊക്കെ ചെങ്കൊടി കുത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ കരുവാറ്റയില്‍ ഇത് തടസ്സപ്പെടുത്തുകയോ ഇതിനെതിരെ പ്രതിഷേധിക്കുകയോ ചെയ്യാത്തത് രമേശ് ചെന്നിത്തലയും സിപിഎമ്മുകാരുമായുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ല പ്രസിഡന്റ് എസ്. സാജന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ഹര്ഷന്, അനില്‍ നൂറനാട്, സംസ്ഥാന സമിതിയംഗം അഡ്വ. വി. സുദീപ്, വൈസ് പ്രസിഡന്റ് സജിത്ത്, ഷാജി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനി ദേവ്, വൈസ്പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്സ്റ്റേഷന് സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് തെക്കേനടയില്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: