കൊട്ടിയൂര്‍: വൈശാഖോത്സവത്തിന് സമാപനമായി.രാവിലെ വാകചാര്ത്തിനു ശേഷം ചോതി വിളക്ക് കെടുത്തി. തുടര്‍ന്ന് നമ്പീശനും വാര്യരും ചേര്‍ന്ന് ശ്രീകോവിലിന്റെ നാലു തൂണുകളും ഒന്നായി കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലെ പടിഞ്ഞാറെ നടയില്‍ നിക്ഷേപിച്ചു.ഇതോടെ മണിത്തറ തൃക്കലശാട്ടത്തിന് വേദിയായി. കലശമണ്ഡപത്തില്‍ പൂജിച്ച് വെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. രണ്ട് കലശകുംഭങ്ങളില്‍ ഒന്ന് പാലക്കുന്നം നമ്പൂതിരിയും മറ്റേത് പടിഞ്ഞീറ്റ നമ്പൂതിരിയുമാണ് വഹിച്ചത്. തന്ത്രിയുടെ പൂജയ്ക്ക് ശേഷം ബ്രാഹ്മണര്‍ കലശപാത്രം തൊട്ട് വന്ദിച്ച് ജപിച്ചു. തുടര്‍ന്ന് നന്ത്യാര്വള്ളിയുടെ നേതൃത്വത്തില്‍ കളഭകുംഭം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.
രണ്ടാമത്തെ കളഭകുംഭം കോഴിക്കോട്ടിരിയുടെ നേതൃത്വത്തിലും ആടി.പടിഞ്ഞീറ്റ നമ്പൂതിരിയാണ് കലശാട്ടത്തിന് കാര്‍മ്മികത്വം വഹിച്ചത്. കളഭാട്ടത്തിന് ശേഷം പൂര്ണപുഷ്പാജ്ഞലിയും നടന്നു. തുടര്‍ന്ന് കുടിപതികള്ക്ക് തിടപ്പള്ളിയില്‍ വെച്ച് തണ്ടിന്മേലൂണ് നല്‍കിയശേഷം മുതിരേരിവാള്‍ തിരിച്ചെഴുന്നള്ളത്ത് ചടങ്ങും നടന്നു.വാള്മടങ്ങിയതിനുശേഷം അമ്മാറക്കലിലെ ബലിബിംബത്തില്‍ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. അതിനുശേഷം ആചാര്യന്മാരില് ഒരാള്‍ യാത്രബലി നടത്തി. യാത്രബലിക്ക് മുന്‍പ് തന്ത്രിയും പരികര്മിയും ഓച്ചറും പന്തക്കിടങ്ങാളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തില്‍ നിന്ന് പുറത്ത് കടന്നു.യാത്രബലി പാമ്പറപ്പാന്‍ തോടുവരെ പോയി ആചാര്യന്റെ യാത്രവഴിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ അരിയിട്ടു.
അവസാനം പരികര്‍മ്മിയെ തിരിച്ചയച്ച് ആചാര്യന് മറിഞ്ഞ് നോക്കാതെ സ്വഭവനത്തിലേക്ക് പോയി. പന്തക്കിടങ്ങാള് ഇക്കരെ ക്ഷേത്രത്തില്‍ വന്ന് പന്തം കെടുത്തിയതിനുശേഷം ഭണ്ഡാരങ്ങളും ചപ്പാരം വാളുകളും അടിയന്തരയോഗത്തിന്റെ അകമ്പടിയോടെ മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിച്ചു. ഇന്ന് പടിഞ്ഞീറ്റ, ഉഷകാമ്പ്രം നമ്പൂതിരിമാര്‍ ചേര്‍ന്ന് സ്വയംഭൂ അഷ്ടബന്ധം കൊണ്ടുമൂടും.ഈ ചടങ്ങിനുശേഷം ഒരു ചെമ്പ് ചോറ് നിവേദിക്കും.വറ്റടി ക്ക് ശേഷം അക്കരെ സന്നിധിയില്‍ ആരും ഉണ്ടാകാറില്ല.നീണ്ട ഇരുപത്തിയേഴ് ദിവസത്തെ വിവിധ സവിശേഷ പൂജകളും നിഗൂഢകര്മ്മങ്ങളും ഇതോടെ പൂര്‍ത്തിയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: